ന്യൂഡല്‍ഹി: നികുതി അടയ്ക്കാത്ത മധ്യസ്ഥ കരാറുകളുടെ ഭരണഘടനാ സാധുതയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുന്നത്. നികുതി അടയ്ക്കാത്ത മധ്യസ്ഥ കരാറുകൾക്ക് നിയമ പ്രാബല്യമില്ല എന്നായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റെ വിധി.
സ്വകാര്യ കമ്പനിയായ എൻഎൻ ഗ്ലോബൽ മർക്കൻ്റൈൽ ലിമിറ്റഡ് നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഏഴംഗ ഭരണഘടനാ ബെഞ്ച് വിധി തീരുമാനം എടുക്കുന്നത്. എൻഎൻ ഗ്ലോബലും ഇൻഡോ യുണീക് ഫ്ലയിം ലിമിറ്റഡും 2020ൽ ഒപ്പിട്ട ബാങ്ക് ഗാരൻ്റി സംബന്ധിച്ച മധ്യസ്ഥ കരാർ ആണ് വിധിക്ക് ആധാരം.
മുദ്ര പത്രത്തിൽ തയാറാക്കിയ കരാറിന് നിയമ സാധുത ഇല്ല. അതിനാൽ ബാങ്ക് ഗാരൻ്റി മടക്കി നൽകാൻ കഴിയില്ല എന്നായിരുന്നു എൻഎൻ ഗ്ലോബലിൻ്റെ നിലപാട്. 2011ലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു എൻ എൻ ഗ്ലോബലിൻ്റെ വാദം. ഇത് കഴിഞ്ഞ ഏപ്രിലിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവെച്ചിരുന്നു. പ്രധാന കരാറിൻ്റെ ഭാഗമാണ് മധ്യസ്ഥ കരാർ. അതിനാൽ പ്രധാന കരാറിന് നികുതി അടച്ചില്ലെങ്കിൽ ഉപകരാർ ആയ മധ്യസ്ഥ കരാറും നിലനിൽക്കില്ല എന്നായിരുന്നു അഞ്ചംഗ ബെഞ്ചിൻ്റെ വിധി.
ഇതിൽ പുനഃപരിശോധന ആവശ്യപ്പെട്ടാണ് ഇൻഡോ യുനീക് ഫ്ലയിം ലിമിറ്റഡ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രധാന കരാറിൻ്റെ ഭാഗമല്ല മധ്യസ്ഥ കരാർ. അതിനാൽ പ്രധാന കരാറിലേത് പോലെ മധ്യസ്ഥ കരാറിൽ നികുതി ബാധകമല്ല. നികുതി അടയ്ക്കാത്ത മധ്യസ്ഥ കരാറുകളും നിലനിൽക്കും എന്നായിരുന്നു ഇൻഡോ യുനീക് ഫ്ലയിം ലിമിറ്റഡ് ഉയർത്തിയ വാദം.