ബെംഗളുരു: 2024 ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ പ്രതീക്ഷ ഇപ്പോൾ ദക്ഷിണേന്ത്യയിലാണ്. ദക്ഷിണേന്ത്യയിൽ നിന്ന് പരമാവധി സീറ്റുകൾ നേടുക എന്നതാണ് പ്രധാന ലക്ഷ്യം. കർണാടകയിലും തെലങ്കാനയിലും ഭരണം കൈപ്പിടിയിലായത് കോൺഗ്രസിന് ആത്മവിശ്വാസമേറ്റുന്നുണ്ട്. ഇപ്പോഴിതാ കർണാടകയിൽ നിന്ന് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി സോണിയ ഗാന്ധിയെ നാമനിർദേശം ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.
തൊണ്ണൂറുകളിൽ ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാർട്ടി ആസ്വദിച്ചിരുന്ന ആധിപത്യം പുനസ്ഥാപിക്കുന്നതിനും കോൺഗ്രസ് ഭരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അണികളുടെ മനോവീര്യം വർധിപ്പിക്കുന്നതിനുമുള്ള നീക്കമാണിതെന്നാണ് നിരീക്ഷണം. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ഇൻഡ്യ മുന്നണിയുടെ ഭാഗമായതിനാൽ ദക്ഷിണേന്ത്യയിൽ കോൺഗ്രസ് പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ കൂടിയാണിത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലും തെലങ്കാനയിലും നേടാനായ ആധിപത്യം തുടരുക എന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാന കാര്യമാണ്. ബിജെപി, തിരഞ്ഞെടുപ്പുകളെയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രം ഉയർത്തിക്കാട്ടി വിജയം കൊയ്യുന്ന സാഹചര്യം കൂടി ഇവിടെ പരിഗണനയാകുന്നു.
കർണാടകയിൽ നിന്നുള്ള നേതാക്കളായ മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർ ചേർന്ന് സോണിയ ഗാന്ധിക്ക് മുന്നിൽ ഈ വിഷയം നിർദേശമായി അവതരിപ്പിക്കുമെന്നാണ് സൂചന. 'സോണിയ ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്സഭയിലേക്ക് ജനവിധി തേടില്ല. പകരം പ്രിയങ്ക ഗാന്ധിയാകും മത്സരിക്കുക. സമയമാകുമ്പോൾ പാർട്ടി നേതൃത്വവും സോണിയ ഗാന്ധിയും ചേർന്ന് ഉചിതമായ തീരുമാനങ്ങളെടുക്കും'. സിദ്ധരാമയ്യ മന്ത്രിസഭയിലെ ഒരു മന്ത്രി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
2024 ഏപ്രിൽ 2 ന് കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ ഡോ. എൽ ഹനുമന്തയ്യ, സയിദ് നാസർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നിവർ വിരമിക്കും. പാർട്ടി നേതൃത്വമാകും വീണ്ടും ഇവരെ നാമനിർദേശം ചെയ്യണോ എന്ന് തീരുമാനിക്കുക. 136 എംഎൽഎമാരുടെ അംഗബലത്തോടെ ഈ മൂന്ന് സീറ്റുകളും കോൺഗ്രസിന് തിരിച്ച് പിടിക്കാം. 'സോണിയ ഗാന്ധി തങ്ങളുടെ നിർദേശം സ്വീകരിക്കുകയാണെങ്കിൽ ആരും അതിന് എതിര് നിൽക്കില്ല. പക്ഷേ ഇപ്പോൾ അക്കാര്യത്തിലൊന്നും തീരുമാനമായിട്ടില്ല. സോണിയയോട് ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുമില്ല'. മുതിർന്ന കെപിസിസി നേതാവിന്റെ വിശദീകരണം ഇങ്ങനെയെന്നും റിപ്പോർട്ടില്‍ പറയുന്നു.