ഡൽഹി: കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. കേരളത്തിൽ ഭക്ഷണം യാചിച്ച ഒരു ആദിവാസി യുവാവിനെ തല്ലിക്കൊന്നു. കേരളം പോലൊരു സംസ്ഥാനത്താണ് ഇത് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പണം നൽകുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്നോട് ചോദിക്കാം. മോദി നിങ്ങളുടെ ആളുകൾക്ക് പോഷകഹാരം നൽകുന്നത് തടയുന്നില്ലലോ. നിങ്ങൾ കൃത്യമായി കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ ഒരു മധു ഉണ്ടാവില്ലായിരുന്നുവെന്നും നിർമ്മല പറഞ്ഞു.
കേന്ദ്രസർക്കാർ ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നില്ല. സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യുന്നതിൽ സർക്കാരിന് ഒരു പ്രശ്നവും ഇല്ല. ആവശ്യമായ സമയങ്ങളിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും അവർ പ്രതികരിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന കോൺഗ്രസ് വിമർശനത്തിനാണ് ധനമന്ത്രിയുടെ മറുപടി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിന്മേലുള്ള ചർച്ചയിലായിരുന്നു കോൺഗ്രസിന്റെ വിമർശനവും ധനമന്ത്രിയുടെ മറുപടിയും. ധനമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ പ്രതിപക്ഷ ബഞ്ചിൽ നിന്ന് പ്രതിഷേധം ഉയർന്നു.
യാത്ര ദുരിതം അവസാനിപ്പിക്കാൻ കേരളത്തിന് കൂടുതൽ ട്രെയിൻ അനുവദിക്കണമെന്നും കോവിഡ് സമയത്ത് നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം എന്നും കെ മുരളീധരൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തനം താളം തെറ്റിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് മമത ബാനർജിയെ അപമാനിച്ചു എന്ന് ആരോപിച്ച് ടിഎംസി വനിത എംപിമാർ പാർലമെന്റ് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. ശൈത്യകാല സമ്മേളനത്തിൽ ആദ്യമായി രാജ്യസഭയിൽ എത്തിയ പ്രധാനമന്ത്രിയെ മുദ്രാവാക്യം വിളിച്ചാണ് ബിജെപി എംപിമാർ സ്വീകരിച്ചത്.