ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി ഇരുവരെയും ചോദ്യം ചെയ്യാനാണ് ഇഡി പദ്ധതിയിടുന്നത്. ഇരുവർക്കും ഇഡി പുതിയ സമൻസ് അയച്ചേക്കുമെന്നാണ് സൂചന.
കേസിൽ കോൺഗ്രസ് മുൻ ട്രഷറർ പവൻ ബൻസലിനെ കഴിഞ്ഞ രണ്ട് ദിവസമായി ഇഡി ചോദ്യം ചെയ്യുകയാണ്. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ബൻസാലിനെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ വർഷം ഇഡി സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസൽ തുടങ്ങിയവരെ ഒന്നിലധികം തവണ ചോദ്യം ചെയ്തിരുന്നു. സോണിയയെ മൂന്ന് ദിവസവും രാഹുലിനെ അഞ്ച് ദിവസവുമാണ് ചോദ്യം ചെയ്തത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് ഇരുവരും അറിയിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, അന്തരിച്ച മോത്തിലാല്‍ വോറ, സാം പിട്രോഡ എന്നിവര്‍ക്ക് എതിരെ 2012ലാണ് സുബ്രഹ്മണ്യം സ്വാമി കേസ് ഫയല്‍ ചെയ്തത്. വെറും 50 ലക്ഷം മാത്രം നല്‍കി രാഹുലിനും സോണിയയ്കും ഉടമസ്ഥാവകാശമുള്ള യംഗ് ഇന്ത്യ വഴി 90. 25 കോടി ആസ്തിയുള്ള, കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ ഏറ്റെടുത്തു എന്നായിരുന്നു ആരോപണം. ഈ കേസില്‍ 2015 ഡിസംബറില്‍ രാഹുലിനും സോണിയയ്‌ക്കും ജാമ്യം ലഭിച്ചിരുന്നു.