യുവജനങ്ങള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് സുനിൽ ഷെട്ടിയും; നാരായണ മൂര്‍ത്തിക്ക് പിന്തുണ

കഠിനാധ്വാനം ചെയ്യുന്നത് യുവജനങ്ങളെ സംബന്ധിച്ച് എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
യുവജനങ്ങള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് സുനിൽ ഷെട്ടിയും; നാരായണ മൂര്‍ത്തിക്ക് പിന്തുണ

ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇന്ത്യയിലെ യുവാക്കള്‍ തയ്യാറാകണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ അഭിപ്രായത്തെ പിന്തുണച്ച് നടൻ സുനിൽ ഷെട്ടി. എത്ര മണിക്കൂറുകൾ എന്നതല്ല, കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കുകയെന്നതാണ് പ്രധാനമെന്ന് സുനിൽ ഷെട്ടി സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.

വിരാട് കോഹ്‌ലി, രത്തൻ ടാറ്റ, അമിതാഭ് ബച്ചൻ, ഡോ. എപിജെ അബ്ദുൾ കലാം തുടങ്ങിയവരെ സുനിൽ ഷെട്ടി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇവരെല്ലാം തങ്ങളുടെ കരിയറിൽ അതിരുകൾക്കപ്പുറത്തേക്ക് മുന്നേറി വലിയ ഉയരങ്ങൾ കൈവരിച്ചവരാണെന്നും നടൻ കൂട്ടിച്ചേർത്തു. ആഴ്ചയിലെ 70 മണിക്കൂർ ജോലിയെക്കുറിച്ച് വ്യക്തമാക്കിയതിലൂടെ ചെറുപ്പക്കാർ അവരുടെ അതിരുകൾ ഭേദിക്കാൻ വളരെ നേരത്തെതന്നെ ശ്രമിക്കണമെന്നാണ് നാരായണ മൂര്‍ത്തി ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'നൈപുണ്യങ്ങളെ മാനിക്കുക, സമ്മർദ്ദ ഘട്ടങ്ങളെ കൈകാര്യം ചെയ്യുക, മറ്റ് ജോലികളെക്കുറിച്ച് പഠിക്കുക, സഹകരണ മനോഭാവത്തോടെപ്രവർത്തിക്കുക, അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നിവയിൽ എല്ലാ യുവാക്കളും മുൻഗണന നൽകണം', സുനിൽ ഷെട്ടി പറഞ്ഞു. വിവാഹം, കുട്ടികൾ, ഭവനവായ്പകൾ എന്നിവ പോലുള്ള ഉത്തരവാദിത്തങ്ങളൊന്നും ഇല്ലാത്തതിനാൽ കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ കഠിനാധ്വാനം ചെയ്യുന്നത് യുവാക്കളെ സംബന്ധിച്ച് എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇന്ത്യയിലെ യുവാക്കള്‍ തയ്യാറാകണമെന്ന നാരായണമൂര്‍ത്തിയുടെ നിർദേശം വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരുന്നു. ദേശീയ തൊഴില്‍ സംസ്‌കാരം ഉയര്‍ത്താനും ആഗോളതലത്തില്‍ ഫലപ്രദമായി മത്സരിക്കാനുമായാണ് പുതിയ നിര്‍ദേശം അദ്ദേഹം മുന്നോട്ട് വെച്ചതെന്നാണ് അഭിപ്രായങ്ങള്‍. ഇന്ത്യയിലെ യുവാക്കള്‍ കൂടുതല്‍ ജോലി സമയം എന്നതിന് പ്രാധാന്യം കൊടുത്തില്ലെങ്കില്‍ സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ രാജ്യം പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം വാദിച്ചിരുന്നു.

നാരായണ മൂര്‍ത്തിയെ പിന്തുണച്ച് ഇന്‍ഫോസിസ് ചെയര്‍പേഴ്‌സണും എഴുത്തുകാരിയും നാരായണ മൂര്‍ത്തിയുടെ ഭാര്യയുമായ സുധാ മൂര്‍ത്തിയും രംഗത്തെത്തിയിരുന്നു. നാരായണമൂര്‍ത്തി സ്വന്തം അനുഭവത്തിന്റെ ബലത്തിലാണ് സംസാരിച്ചതെന്നും അദ്ദേഹം കഠിനാധ്വാനിയാണെന്നും സുധ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com