രാജസ്ഥാനിൽ 33 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്: ഗഹ്ലോട്ടും സച്ചിനും പട്ടികയിൽ

200 സീറ്റുകളുള്ള രാജസ്ഥാനില്‍ 33 സ്ഥാനാര്‍ത്ഥികളുടെ ആദ്യവട്ട പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. നവംബര്‍ 6നാണ് നാമനിര്‍ദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന തിയതി. നവംബര്‍ 25നാണ് രാജസ്ഥാന്‍ തിരഞ്ഞെടുപ്പ്
രാജസ്ഥാനിൽ 33 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്: ഗഹ്ലോട്ടും സച്ചിനും പട്ടികയിൽ

ജയ്പൂർ: രാജസ്ഥാനില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 33 സീറ്റുകളിലേയ്ക്കുള്ള ആദ്യഘട്ട പട്ടികയാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടും മുന്‍ പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗഹ്‌ലോട്ട് സാദര്‍പുരയില്‍ നിന്നും സച്ചിന്‍ പൈലറ്റ് ടോംഗില്‍ നിന്നും ജനവിധി തേടും. മുതിര്‍ന്ന നേതാവ് സിപി ജോഷിയും പട്ടികയില്‍ ഇടംപിടിച്ചു. നത്‌വാരയില്‍ നിന്നാണ് സിപി ജോഷി മത്സരിക്കുന്നത്. ദിവ്യ മദേര്‍ന, പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ്ങ് ദൊതാസാര, കൃഷ്ണ പൂനിയ തുടങ്ങിയ നേതാക്കള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

അശോക് ഗഹ്‌ലോട്ട് സച്ചിന്‍ പൈലറ്റ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി പട്ടിക വൈകാന്‍ കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 200 സീറ്റുകളുള്ള രാജസ്ഥാനില്‍ 33 സ്ഥാനാര്‍ത്ഥികളുടെ ആദ്യവട്ട പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. നവംബര്‍ 6നാണ് നാമനിര്‍ദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന തിയതി. നവംബര്‍ 25നാണ് രാജസ്ഥാന്‍ തിരഞ്ഞെടുപ്പ്.

നേരത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രിപദത്തില്‍ തുടരുമെന്ന സൂചന നല്‍കി അശോക് ഗഹ്ലോട്ട് രംഗത്ത് വന്നത് വിവാദമായിരുന്നു. പദവി ഒഴിയാന്‍ ആഗ്രഹിക്കുന്നു, പക്ഷെ ഈ പോസ്റ്റ് എന്നെ വിട്ടുപോകുന്നില്ല, അതൊരിക്കലും എന്നെ കൈവിടില്ലെന്ന് കരുതുന്നുവെന്നായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അശോക് ഗഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അധികാരത്തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രിയാകുമെന്ന് അശോക് ഗഹ്ലോട്ട് സൂചന നല്കിയത്.

മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് ഗഹ്ലോട്ട് നടത്തിയ പ്രസ്താവനയില്‍ അതൃപ്തിയുമായി സച്ചിന്‍ പക്ഷം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിയെ സച്ചിന്‍ അതൃപ്തി അറിയിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളെ ഗെഹ്ലോട്ടിന്റെ മുഖ്യമന്ത്രി പ്രസ്താവന ബാധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസ് ആദ്യഘട്ട 33 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ 83 അംഗ രണ്ടാംഘട്ട പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റായ ജാല്‍റപാടന്‍ മണ്ഡലത്തില്‍ നിന്ന് തന്നെയാണ് വസുന്ധര ഇക്കുറിയും മത്സരിക്കുക. സതീഷ് പുനിയ ആംബര്‍ മണ്ഡലത്തില്‍ നിന്നും രാജേന്ദ്ര റാത്തോഡ് താരാനഗറില്‍ നിന്നുമാണ് ജനവിധി നേടും. നേരത്തെ ബിജെപി 41 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com