ബിആര്‍എസിന് 25, ബിജെപിക്ക് ഏറിയാല്‍ ആറ്, എംഐഎമ്മിനും ആറ്; ബാക്കി കോണ്‍ഗ്രസിനെന്ന് രേവന്ത് റെഡ്ഡി

കോണ്‍ഗ്രസ് 60 സീറ്റുകള്‍ വരെ നേടുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വ്വേ ഫലം.
ബിആര്‍എസിന് 25, ബിജെപിക്ക് ഏറിയാല്‍ ആറ്, എംഐഎമ്മിനും ആറ്; ബാക്കി കോണ്‍ഗ്രസിനെന്ന് രേവന്ത് റെഡ്ഡി

ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ തിരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിക്ക് കിട്ടാവുന്ന സീറ്റുകളുടെ എണ്ണം വരെ പ്രവചിക്കാന്‍ രേവന്ത് റെഡ്ഡി തയ്യാറായി.

ബിആര്‍എസ് 25 സീറ്റുകളില്‍ കൂടുതല്‍ വിജയിക്കില്ല. ബിജെപിക്കും എഐഎംഐഎമ്മിനും ഏറിയാല്‍ അഞ്ചോ ആറോ സീറ്റുകളെ ലഭിക്കുകയുള്ളൂ. ബാക്കി സീറ്റുകളെല്ലാം കോണ്‍ഗ്രസിന് ലഭിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

ഡിസംബര്‍ ഒമ്പതിന് എല്‍ബി സ്റ്റേഡിയത്തിലേക്ക് വരൂ. തങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

ത്രികോണ മത്സരം നടക്കുന്ന തെലുങ്ക് മണ്ണില്‍ ഇത്തവണ വിജയിച്ചു കയറാനാണ് കോണ്‍ഗ്രസ് ആഞ്ഞുശ്രമിക്കുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പ് വിജയവും ഭാരത് ജോഡോ യാത്രക്ക് ലഭിച്ച മികച്ച പ്രതികരണവും അനുകൂല ഘടകങ്ങളായാണ് കോണ്‍ഗ്രസ് കാണുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 119 ല്‍ 88 സീറ്റും നേടി കെസിആറിന്റെ ഭാരത് രാഷ്ട്രസമിതിയാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 19 സീറ്റും നേടി. അതേസമയം മൂന്നാം തവണയും അധികാരത്തിലേറാമെന്ന വിജയ പ്രതീക്ഷയില്‍ തന്നെയാണ് ടിആര്‍എസ്.

നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം കോണ്‍ഗ്രസ് മുന്‍തൂക്കം പ്രവചിക്കുന്നതാണ് സര്‍വ്വേ ഫലങ്ങള്‍. കോണ്‍ഗ്രസ് 60 സീറ്റുകള്‍ വരെ നേടുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വ്വേ ഫലം. കോണ്‍ഗ്രസ് 48 മുതല്‍ 60 സീറ്റുകള്‍ വരെ നേടുമ്പോള്‍ ഭരണകക്ഷിയായ ബിആര്‍സ് 43 മുതല്‍ 55 സീറ്റുകള്‍ വരെ നേടാമെന്നാണ് സര്‍വേ പറയുന്നത്. ബിജെപി അഞ്ച് മുതല്‍ 11 സീറ്റുകള്‍ വരെ നേടാം. മറ്റുള്ളവര്‍ അഞ്ച് മുതല്‍ 11വരെ സീറ്റുകള്‍ നേടാമെന്നാണ് ഫലം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com