ഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായിരിക്കുകയാണ്. 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. മുകേഷ് അംബാനി, ഗൗതം അദാനി ഉള്‍പ്പെടെയുള്ള വ്യവസായികളെ ഉച്ചകോടിക്കിടെ നടക്കുന്ന അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ അതിനിടെ പുറത്തുവന്നിരുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത തള്ളിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗമാണ് ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
പ്രചാരണം ഇങ്ങനെ...
മുകേഷ് അംബാനിയും ഗൗതം അദാനിയും ഉള്‍പ്പെടെയുള്ള 500 പ്രമുഖ ഇന്ത്യൻ വ്യവസായികളെ ജി20 ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രത്യേക അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാർ മംഗളം ബിർള, ഭാരതി എയർടെൽ സ്ഥാപക ചെയർമാൻ സുനിൽ മിത്തൽ, ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ എന്നിവരും അതിഥികളിൽ ഉള്‍പ്പെടുന്നു.
പേര് വെളിപ്പെടുത്തരുതെന്ന കർശന നിബന്ധനയോടെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റോയിട്ടേഴേ്സിന്‍റെ റിപ്പോര്‍ട്ട്. റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ദ പ്രിന്‍റ് , ബിസിനസ് ടുഡേ, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഇന്ത്യാ ടൈംസ് തുടങ്ങിയ മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാസ്തവം എന്ത്...
ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി
'സെപ്തംബര്‍ 9ന് ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പ്രത്യേക അത്താഴത്തില്‍ വ്യവസായ പ്രമുഖര്‍ പങ്കെടുക്കുമെന്ന് റോയിട്ടേഴ്സിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വ്യാപാര പ്രമുഖരെ അത്താഴത്തിന് ക്ഷണിച്ചിട്ടില്ല'- പിഐബി ഫാക്ട് ചെക്ക് എക്സില്‍ (ട്വിറ്റർ) വ്യക്തമാക്കി.