ഗ്യാൻവാപി സർവേ; എട്ടാഴ്ച അധികസമയം അനുവദിച്ച് വാരാണസി കോടതി

നാലാഴ്ചയാണ് സർവേ പൂർത്തിയാക്കാൻ എഎസ്ഐയ്ക്ക് സമയം നൽകിയിരുന്നത്.
ഗ്യാൻവാപി സർവേ; എട്ടാഴ്ച അധികസമയം അനുവദിച്ച് വാരാണസി കോടതി

​ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനായി എട്ട് ആഴ്ച കൂടി അധിക സമയം അനുവദിച്ച് വാരാണസി കോടതി. നാലാഴ്ചയാണ് സർവേ പൂർത്തിയാക്കാൻ എഎസ്ഐയ്ക്ക് സമയം നൽകിയിരുന്നത്. സെപ്റ്റംബർ രണ്ടിനാണ് അനുവദിച്ച സമയം അവസാനിച്ചത്. എന്നാൽ സർവേ പൂർത്തിയായില്ലെന്ന് എഎസ്ഐ അറിയിക്കുകയായിരുന്നു.

പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിച്ച മുസ്ലിം പള്ളി പഴയ ക്ഷേത്രമന്ദിരത്തിനു മുകളിലാണോ കെട്ടിപ്പടുത്തതെന്ന് കണ്ടെത്തുന്നതിനായാണ് ശാസ്ത്രീയ സർവേ നടത്തുന്നത്. സർവേ അത്യാവശ്യമാണെന്നും, സർവേ നടന്നെങ്കിൽ മാത്രമേ ഹിന്ദു, മുസ്ലിം വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാൻ സാധിക്കുകയുള്ളൂവെന്നും അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നതോടെയാണ് ഗ്യാൻവാപിയിൽ സർവേ ആരംഭിച്ചത്. സർവേയ്ക്ക് അധിക സമയം അനുവദിക്കരുതെന്ന പള്ളി കമ്മിറ്റിയുടെ വാദം ജില്ലാ ജഡ്ജി എ കെ വിശ്വേഷ് അം​ഗീകരിച്ചില്ല.

സർവേ നടത്താമെന്ന ജില്ലാ കോടതിയുടെ തീരുമാനം ശരിവെച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ സുപ്രീം കോടതി സ്റ്റേ നൽകാൻ വിസമ്മതിച്ചു. അതിനാൽ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർവേ നടപടികൾ ആരംഭിക്കുകയായിരുന്നു.

51 അംഗ സംഘമാണ് സർവ്വേ നടത്തുന്നത്. സർവ്വേയുടെ ഭാഗമായി പള്ളിപരിസരത്ത് കുഴിയെടുത്തുള്ള പരിശോധന പാടില്ലെന്നും ശിവലിംഗം കണ്ടെത്തിയതായി പറയുന്നിടത്ത് പരിശോധന പാടില്ലെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com