'നിങ്ങൾ സ്വപ്നങ്ങളെ തകർത്തു'; ഉവൈസിയുമായുളള സഖ്യത്തിൽ കെസിആറിനെ വിമർശിച്ച് അമിത് ഷാ

'റസാക്കർമാർക്കൊപ്പം ഇരിക്കരുതെന്ന് കെസി‌സിആറിനോട് പറയാൻ താൻ ആഗ്രഹിക്കുന്നു'
'നിങ്ങൾ സ്വപ്നങ്ങളെ തകർത്തു'; ഉവൈസിയുമായുളള സഖ്യത്തിൽ കെസിആറിനെ വിമർശിച്ച് അമിത് ഷാ

ന്യൂഡൽഹി: അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യമുണ്ടാക്കിയതിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ഒമ്പത് വർഷമായി ഒവൈസിക്കൊപ്പമിരുന്നുകൊണ്ട് തെലങ്കാന മുക്തി സംഗ്രാമിലെ പോരാളികളുടെ സ്വപ്നങ്ങളാണ് നിങ്ങൾ തകർത്തതെന്ന് അമിത് ഷാ വിമർശിച്ചു. ഖമ്മത്ത് നടന്ന ‘റൈതു ഗോസ-ബിജെപി ഭരോസ’ എന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അമിത് ഷായുടെ വിമർശനം.

എഐഎംഐഎമ്മിനെ ‘റസാക്കാർ’ എന്നും അമിത് ഷാ പരാമർശിച്ചു. തെലങ്കാനയിലെ യുവാക്കൾ സംസ്ഥാനത്തിന്റെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ചവരാണ്. റസാക്കർമാർക്കൊപ്പം ഇരിക്കരുതെന്ന് കെസി‌സിആറിനോട് പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

കെസിആർ സർക്കാർ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകരെ അടിച്ചമർത്തുമ്പോൾ ബിജെപി മത്സരിക്കില്ലെന്ന് കെസിആർ കരുതുന്നു. അഴിമതിക്കെതിരെ പോരാടുന്ന ബന്ദി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തു. എളേറ്റ രാജേന്ദറിനെ നിയമസഭയിൽ നിന്ന് പുറത്താക്കിയെന്നും അമിത് ഷാ പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി സ്വജനപക്ഷപാതമാണ് നടത്തുന്നത്. കെസിആർ തനിക്ക് ശേഷം തന്റെ മകൻ കെടിആറിനെ കൊണ്ടുവരാനാണ് ആ​ഗ്രഹിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ അതുണ്ടാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ഈ വർഷം അവസാനമാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയും ഭരണകക്ഷിയായ ബിആർഎസും കോൺഗ്രസും തമ്മിൽ ത്രികോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2024ലെ നിർണായക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നയിക്കുന്ന എൻഡിഎക്കും ഇൻഡ്യൻ സഖ്യത്തിനും തെലങ്കാന തിരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com