ഡൽഹി: 'എല്ലാ ഇന്ത്യക്കാരുടെയും ശബ്ദമാണ് ഭാരത് മാതാ' എന്ന് സ്വാതന്ത്യദിനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 77ാം സ്വാതന്ത്ര്യദിനത്തിൽ ട്വിറ്ററിലൂടെയാണ് രാഹുൽ ആശംസയറിയിച്ചത്. 'എല്ലാ ഇന്ത്യക്കാരുടെയും ശബ്ദമാണ് ഭാരത് മാതാ. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ' - രാഹുൽ ട്വീറ്റ് ചെയ്തു.
ഒപ്പം ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. കടൽതീരത്തുനിന്ന് മഞ്ഞുവീഴുന്ന കാശ്മീരുവരെ 145 ദിവസം നീണ്ടുനിന്ന യാത്രയായിരുന്നുവെന്ന് അദ്ദേഹം ഓർത്തു. 'ചൂടിലൂടെയും പൊടിയിലൂടെയും മഴയിലൂടെയും ഞാൻ യാത്ര ചെയ്തു. കാട്ടിലൂടെയും നഗരങ്ങളിലൂടെയും കുന്നുകൾ താണ്ടിയും നടന്നു. അവസാനം ഞാൻ എന്റെ മഞ്ഞുനിറഞ്ഞ പ്രിയപ്പെട്ട കാശ്മീരിലെത്തി' - രാഹുൽ പറഞ്ഞു.
യാത്ര തുടർന്നപ്പോൾ നേരിട്ട ബുദ്ധിമുട്ടുകളും യാത്ര തുടരാൻ പ്രേരിപ്പിച്ച ഘടകങ്ങളും അദ്ദേഹം പങ്കുവച്ചു. കുറച്ച് ദിവസത്തിനുള്ളിൽ എന്റെ പഴയ മുട്ട് വേദന തിരിച്ചുവന്നു. വേദന കാരണം ഓരോ തവണ യാത്ര അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴും ചിലർ എന്റെ അടുത്തേക്ക് വരികയും ഊർജ്ജം പകരുകയും ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് ഓർമ്മിപ്പിച്ച്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പ്രസംഗിച്ചു.
അരബിന്ദോ ഘോഷിന്റെ ജന്മദിനമാണ് ആഗസ്റ്റ് 15 എന്ന് അനുസ്മരിച്ച പ്രധാനമന്ത്രി സ്വാമി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികത്തെക്കുറിച്ചും റാണി ദുര്‍ഗ്ഗാവതിയുടെ 500-ാം ജന്മവാര്‍ഷികത്തെക്കുറിച്ചും രാജ്യത്തെ ഓര്‍മ്മപ്പെടുത്തി. മണിപ്പൂരില്‍ അടക്കം രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹിംസാത്മകമായ അക്രമങ്ങള്‍ അരങ്ങേറുകയാണ്. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അരങ്ങേറിയ അതിക്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
മണിപ്പൂരിൽ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേറ്റ അതിക്രമങ്ങൾ സംഭവിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറച്ച് ദിവസങ്ങളായി മണിപ്പൂരില്‍ സമാധാനം തിരികെ വരികയാണ്, അത് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സര്‍ക്കാര്‍ മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പം രാജ്യമുണ്ടെന്നും നരേന്ദ്രമോദി പ്രഖ്യാപിച്ചു.