ഒടുവില്‍ മണിപ്പൂര്‍ വിഷയത്തില്‍ പാർലമെൻ്റിൽ പ്രതികരിച്ച് പ്രധാനമന്ത്രി

മണിപ്പൂരിലെ ജനങ്ങളോട്, വിശേഷിച്ച് സ്ത്രീകളോടും കുട്ടികളോടും രാജ്യം കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നു
ഒടുവില്‍ മണിപ്പൂര്‍ വിഷയത്തില്‍ പാർലമെൻ്റിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ മണിപ്പൂരിനെക്കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി. പ്രസംഗം ഒന്നര മണിക്കൂര്‍ പിന്നിടുമ്പോഴും പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കുമ്പോള്‍ പ്രതിപക്ഷം മണിപ്പൂരിനെക്കുറിച്ച് സംസാരിക്കു എന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചത്.

'മണിപ്പൂര്‍ വിഷയം സംസാരിക്കുന്നതിലാണ് പ്രതിപക്ഷത്തിന് താല്‍പ്പര്യം. നമുക്ക് ആ വിഷയം വളരെ വിശദമായി പ്രത്യേകം ചര്‍ച്ച ചെയ്യാം. മണിപ്പൂരില്‍ കുറ്റവാളികളെ ശിക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും മുന്നോട്ടുപോകുകയാണ്. മണിപ്പൂരില്‍ എത്രയും വേഗം സമാധാനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മണിപ്പൂരിലെ കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. മണിപ്പൂരിലെ ജനങ്ങളോട് വിശേഷിച്ച് സ്ത്രീകളോടും കുട്ടികളോടും രാജ്യം കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നു'; നരേന്ദ്ര മോദി പ്രസംഗത്തില്‍ വ്യക്തമാക്കി.

മണിപ്പൂര്‍ വിഷയം പരാമര്‍ശിക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധിയെയും നരേന്ദ്ര മോദി വിമര്‍ശിച്ചു. ഭാരതാംബയുടെ മരണം ഇവര്‍ എന്ത് കൊണ്ട് ആഗ്രഹിക്കുന്നുവെന്ന് ചോദിച്ച നരേന്ദ്ര മോദി പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്നും ചൂണ്ടിക്കാണിച്ചു. ചിലര്‍ക്ക് അധികാരമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും മോദി കുറ്റപ്പെടുത്തി. 'കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ എനിക്കറിയാം. പരാജയപ്പെട്ട ഒരു ഉത്പന്നത്തെ അവര്‍ വീണ്ടും വീണ്ടും അവതരിപ്പിക്കുകയാണ്. എന്നാല്‍ ഇത് വോട്ടര്‍മാരുടെ എതിര്‍പ്പിനെ അതിന്റെ പാരമ്യതയിലെത്തിച്ചിട്ടുണ്ട്. പക്ഷെ പിആര്‍ പ്രമോഷന്റെ ആളുകള്‍ സ്‌നേഹത്തിന്റെ കടയെന്ന് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ പറയുന്നത് 'ഇതാണ് കൊള്ളയുടെ കട, നുണയുടെ ചന്ത'; എന്നായിരുന്നു രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വച്ച് നരേന്ദ്ര മോദി പറഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് മറുപടി പ്രസംഗത്തില്‍ മോദി സ്വീകരിച്ചത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വിഭജിക്കാന്‍ ആഗ്രഹിക്കുന്നവരെ ഇവര്‍ പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസിന്റെ ചരിത്രം ഇന്ത്യയെ വെട്ടി മുറിച്ചതിന്റെയാണ്. വടക്ക് കിഴക്കിന്റെ വികസനത്തിന് കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിച്ചു. കോണ്‍ഗ്രസ് മാത്രമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. എല്ലാ കാര്യങ്ങളും വിഘടന വാദികളുടെ സമ്മതത്തോടെ മാത്രം നടന്നിരുന്ന ഒരു സമയം മണിപ്പൂരിന് ഉണ്ടായിരുന്നു. ആ സമയത്ത് ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. ദേശീയ ഗാനം സ്‌കൂളുകളില്‍ ആലപിക്കാന്‍ കഴിയാത്ത സമയത്തും കോണ്‍ഗ്രസ് ആണ് ഭരിച്ചത്. ക്ഷേത്രങ്ങള്‍ 4 മണിക്ക് ശേഷം അടച്ചിട്ടപ്പോഴും കോണ്‍ഗ്രസ് ആയിരുന്നു ഭരണത്തില്‍'; നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

'1956 മാര്‍ച്ച് 5ന് കോണ്‍ഗ്രസ് എയര്‍ഫോഴ്‌സിനെ ഉപയോഗിച്ച് മിസോറാമിലെ നിരപരാധികളായ ജനങ്ങളുടെ മേല്‍ ആക്രമണം നടത്തി. മിസോറാമിലെ ജനങ്ങള്‍ ഇതുവരെ അതിന്റെ വേദന മറന്നിട്ടില്ല'; മോദി പറഞ്ഞു.

കോണ്‍ഗ്രസ് ഒരിക്കലും വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ 50 തവണ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു. ഇത് വെറുമൊരു കണക്കല്ല, ഇത് വടക്ക് കിഴിക്കന്‍ സംസ്ഥാനങ്ങളോടുള്ള സമര്‍പ്പണമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വിഷയങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും സ്വീകരിച്ച നടപടികളെയും നരേന്ദ്ര മോദി മറുപടി പ്രസംഗത്തില്‍ വിമര്‍ശിച്ചു. ചൈന ആക്രമിച്ചപ്പോള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ നെഹ്റു ഉപേക്ഷിച്ചുവെന്ന് കുറ്റപ്പെടുത്തിയ നരേന്ദ്രമോദി. കച്ചത്തീവ് ദ്വീപിനെ ശ്രീലങ്കയ്ക്ക് ഇന്ദിര ഗാന്ധി വിട്ടുകൊടുത്തു'; മോദിയുടെ വിമര്‍ശനം നീണ്ടു.

തനിക്കെതിരായ വിമര്‍ശനങ്ങള്‍ താന്‍ കേട്ടുവെന്ന് വ്യക്തമാക്കിയ മോദി അവരുടെ വാക്കുകള്‍ തന്നെ വേദനിപ്പിക്കില്ലെന്നും പറഞ്ഞു. രാജ്യത്തെ 140 കോടി ജനങ്ങളുടെ സ്വപ്നം മാത്രമാണ് തന്റെ കണ്ണിനു മുന്നില്‍ ഉള്ളതെന്ന് വ്യക്തമാക്കിയ നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടത്തിന് മണിപ്പൂരിന്റെ മണ്ണിനെ ഉപയോഗിക്കരുതെന്നും അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com