അവിശ്വാസ പ്രമേയം; രാഹുൽ​ഗാന്ധി ഇന്ന് ലോക്സഭയിൽ സംസാരിക്കും

മുപ്പത് മിനുട്ട് മാത്രമാണ് ഇനി കോൺ​ഗ്രസിനുളളത്
അവിശ്വാസ പ്രമേയം; രാഹുൽ​ഗാന്ധി ഇന്ന് ലോക്സഭയിൽ സംസാരിക്കും

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ രാഹുൽ ​ഗാന്ധി ഇന്ന് പാർലമെന്റിൽ സംസാരിക്കും. മോദി പരാമർശത്തിൽ ​സൂറത്ത് കോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി ഇളവ് നൽകിയതിന് ശേഷം രാഹുൽ ​ഗാന്ധി ആദ്യമായാണ് പാർമെന്റിൽ സംസാരിക്കുന്നത്. ഭരണപക്ഷത്ത് നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അവിശ്വാസ പ്രമേയത്തിൽ മറുപടി നൽകും.

ഇന്ന് 12 മണിക്ക് ആണ് അവിശ്വാസ പ്രമേയത്തിൽ പാർലമെന്റിൽ ചർച്ച ആരംഭിക്കുക. മുപ്പത് മിനുട്ട് മാത്രമാണ് ഇനി കോൺ​ഗ്രസിനുളളത്. കോൺഗ്രസ് കക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയത്തിൽ ആദ്യം സംസാരിച്ചത്. മണിപ്പൂർ സന്ദർശിക്കാത്തതും 80 ദിവസം മോദി മൗനം പാലിച്ചതും മുഖ്യമന്ത്രി ബീരേന് സിംഗിനെ സംരക്ഷിക്കുന്നതും അടക്കമുള്ള ചോദ്യങ്ങളാണ് ഗൊഗോയ് ഉന്നയിച്ചത്.

മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ചക്കിടെ പ്രതിപക്ഷസഖ്യത്തിന് നേരെ കടന്നാക്രമിച്ച് ബിജെപി എം പി നിഷികാന്ത് ദുബെ രം​ഗത്തെത്തിയിരുന്നു. ഇതെന്ത് പ്രതിപക്ഷ ഐക്യം എന്ന് ചോദിച്ച് പരിഹസിച്ചായിരുന്നു ദുബെയുടെ പ്രസം​ഗം. സോണിയാ ഗാന്ധിയെയും ദുബെ പരിഹസിച്ചിരുന്നു. സോണിയാ ​ഗാന്ധിയുടെ അവസ്ഥ ഓർത്തുനോക്ക്. മകനെ നോക്കുകയും മരുമകനെ സംരക്ഷിക്കുകയും വേണം എന്നായിരുന്നു ദുബെയുടെ പരാമർശം.

അവിശ്വാസം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തിന് ഖേദിക്കേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വിമർശിച്ചിരുന്നു. തെറ്റായ സമയത്ത്, തെറ്റായ രീതിയിലാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുമ്പ് അവതരിപ്പിച്ച പരാജയപ്പെട്ടതെന്ന നിലയില്‍ ഈ അവിശ്വാസപ്രമേയം ചരിത്രപരമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

അവിശ്വാസ പ്രമേയത്തിന്റെ ആദ്യ ദിവസം പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂർ സന്ദർശിക്കുന്നില്ല എന്ന ചോദ്യമാണ് ബിജെപിയെ കുഴക്കിയത്. പ്രതിപക്ഷ നിരയില്‍ നിന്നും രണ്ടാമത് സംസാരിച്ച ഡിഎംകെ നേതാവ് ടിആര്‍ ബാലു രൂക്ഷ വിമര്‍ശനമാണ് സര്‍ക്കിനെതിരെ ഉയര്‍ത്തിയത്. പ്രധാനമന്ത്രി സഭയിലെത്തുന്നതിനാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നിര്‍ബന്ധിതരായതെന്ന് പരിഹസിച്ച ടിആര്‍ ബാലു മണിപ്പൂരില്‍ ന്യൂനപക്ഷങ്ങളെ നിഷ്ഠൂരമായി കൊന്നു തള്ളുന്നുവെന്നും കുറ്റപ്പെടുത്തി. തിരുക്കുറള്‍ ഉദ്ധരിക്കുന്നതല്ലാതെ പ്രധാനമന്ത്രി തമിഴ്‌നാടിന് വേണ്ടതൊന്നും ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാണിച്ചു.

ടിഎംസി എംപി സൗഗത റോയ് രൂക്ഷമായ വിമര്‍ശനമാണ് പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചത്. രാജ്യത്ത് സ്ത്രീകള്‍ പരസ്യമായി ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി വിദേശ പര്യടനത്തില്‍ ആയിരുന്നു. പ്രധാനമന്ത്രി സഞ്ചരിക്കുന്ന സെയില്‍സ്മാനാണെന്നും സൗഗത് റോയ് വിമര്‍ശിച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശ്വസിക്കുന്നില്ലെന്നും ടിഎംസി എംപി ചൂണ്ടിക്കാണിച്ചു. നരേന്ദ്ര മോദി രാജ്യത്തെ ഫെഡറലിസം തകര്‍ക്കുകയാണെന്നും തൃണമൂല്‍ എംപി കുറ്റപ്പെടുത്തി.

STORY HIGHLIGHTS: No-Trust Motion Debate Enters Day two rahul gandhi and amit shah speak

Related Stories

No stories found.
logo
Reporter Live
www.reporterlive.com