ഡല്‍ഹി: പ്രതിപക്ഷ കൂട്ടായ്മയായ 'ഇൻഡ്യ'യുടെ അവിശ്വാസപ്രമേയം തങ്ങള്‍ക്ക് ലഭിക്കുന്ന അസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ സഖ്യം പരസ്പര വിശ്വാസമില്ലാതെ വലയുകയാണെന്നും അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കു മുന്നോടിയായി ബി ജെ പി പാര്‍ലമെന്ററി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇൻഡ്യ കൂട്ടായ്മ കൊണ്ടുവന്ന അവിശ്വാസപ്രമേയം അവര്‍ക്ക് ഒരു പദ്ധതി മാത്രമാണ്. പ്രതിപക്ഷം പരസ്പരവിശ്വാസമില്ലായ്മയുടെ പിടിയിലാണ്. പക്ഷേ, നമ്മൾ ഭരണപക്ഷത്തിന് അതൊരവസരമാണ്. കുടുംബ രാഷ്ട്രീയവും അഴിമതിയും ഇല്ലാത്ത ഇൻഡ്യ എന്ന സമീപനമാണ് എന്‍ ഡി എ കൈക്കൊള്ളുന്നത്. പ്രതിപക്ഷ കൂട്ടായ്മയിലെ പരസ്പര വിശ്വാസമില്ലായ്മ കാണിക്കാനാണ് അവര്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.
മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്മേൽ ലോക്സഭയിൽ ചർച്ച പുരോഗമിക്കുകയാണ്. ഗൗരവ് ഗൊഗോയ് ആണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസർക്കാരിനും മണിപ്പൂർ സർക്കാരിനുമെതിരെ രൂക്ഷവിമർശനം നടത്തിയുള്ള കടന്നാക്രമണമാണ് ഗൗരവ് ഗൊഗോയിയുടെ ഭാഗത്തു നിന്നുണ്ടായത്. പിന്നാലെ ബിജെപി എംപി നിഷാന്ത് ദുബെ സംസാരിച്ചു. പ്രതിപക്ഷത്തു നിന്ന് പിന്നാലെ രാഹുൽ ഗാന്ധി സംസാരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ മാത്രമേ രാഹുൽ ഗാന്ധി സംസാരിക്കൂ എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ നാളെ ആയിരിക്കും രാഹുൽ ചർച്ചയിൽ പങ്കെടുക്കുക.