ഛണ്ഡിഗഢ്: എസി ഇല്ലാതെ പറന്നുയർന്ന ഇൻഡിഗോ വിമാനം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. വിയർപ്പ് തുടയ്ക്കാൻ ടിഷ്യൂപേപ്പർ നൽകിയെന്നും 90 മിനിറ്റ് മോശം അനുഭവമായിരുന്നെന്നും പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇൻഡിഗോ വിമാനം 6E7261-ൽ ഛണ്ഡിഗഢിൽ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഏറ്റവും മോശമായ അനുഭവമുണ്ടായി എന്ന് കുറിച്ചുകൊണ്ട് അമരീന്ദർ സിംഗ് വീഡിയോ പങ്കുവെച്ചു. ചുട്ടുപൊള്ളുന്ന വെയിലിൽ പതിനഞ്ച് മിനിറ്റ് ക്യൂവിൽ കാത്തുനിന്ന ശേഷമാണ് വിമാനത്തിൽ കയറിയത്. വിമാനത്തിനുള്ളിൽ കയറിയപ്പോൾ എസികൾ പ്രവർത്തിക്കുന്നില്ല. എസി ഓണാക്കാതെ വിമാനം പറന്നുയർന്നു.
ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെ എസികൾ ഓഫായിരുന്നു. എല്ലാ യാത്രക്കാരും കഷ്ടപ്പെട്ടുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യാത്രക്കിടയിൽ പേപ്പറുകളും ടിഷ്യുവും ഉപയോഗിച്ച് വീശിയാണ് യാത്രക്കാർ ചൂടിനെ അകറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്നാണ് അമരീന്ദർ സിംഗിന്റെ ആവശ്യം.