ഡൽഹി: രാജ്യത്തെ 50 ഓളം കമ്പനികളിൽ നിന്ന് 87,000 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം. സാമ്പത്തിക കുറ്റകൃത്യത്തിൽ രാജ്യം വിട്ട മെഹുൾ ചോക്സിയുടെ കമ്പനികളാണ് പട്ടികയിൽ മുന്നിൽ. വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകിയ കണക്കുകൾ പ്രകാരം കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് രാജ്യസഭയിൽ രേഖാമൂലം അറിച്ചതാണ് ഇക്കാര്യം. മാർച്ച് 31 വരെയുള്ള കണക്കിലാണ് 87,295 കോടി രൂപ കിട്ടാക്കടം ഉള്ളതായി പറയുന്നത്.
ആദ്യ പത്ത് സ്ഥാപനങ്ങളിലുള്ള കമ്പനികൾ 40,825 കോടി രൂപ വാണിജ്യ ബാങ്കുകളിൽ നിന്ന് മാത്രം കടമെടുത്തു. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷത്തിൽ 10,57,326 കോടി രൂപ ബാങ്കുകൾ എഴുതിതള്ളിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. മെഹുൾ ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ് 8,738 കോടി രൂപയാണ് കടമെടുത്തത്. രണ്ടാമതുള്ള എറാ ഇൻഫ്രാ എഞ്ചിനീയറിങ്ങ് ലിമിറ്റഡ് 5,750 കോടി രൂപയും കടമെടുത്തു.
വായ്പാ തിരിച്ചടവിന് മാർഗങ്ങളുണ്ടായിട്ടും ഇവർ പണം തിരികെ നൽകിയില്ലെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പറഞ്ഞു. എന്നാൽ വായ്പ തിരിച്ചടയ്ക്കാത്തവരുമായി തീർപ്പുണ്ടാക്കുന്നത് ഇതാദ്യമല്ലെന്നാണ് കേന്ദ്രമന്ത്രിയുടെ വാദം. പണം തിരിച്ചടയ്ക്കാത്തവരുമായി അനുരജ്ഞന ഒത്തുതീർപ്പ് ഉണ്ടാക്കണമെന്നാണ് ആർബിഐ നിയമമെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.