കൊൽക്കത്ത: പശ്ചിമ ബംഗാളിൾ എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ ഐഫോൺ വാങ്ങുന്നതിനായി വിറ്റ ദമ്പതികളെ അറസ്റ്റ് ചെയ്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാരക്പൂർ സബ് ഡിവിഷനിലാണ് സംഭവം. കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വിറ്റതായി തെളിഞ്ഞത്.
കുഞ്ഞിന്റെ അമ്മയായ സതിയേയും കുഞ്ഞിനെ വാങ്ങിയ പ്രിയങ്ക ഘോഷ് എന്ന സ്ത്രീയെയും പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്യുന്നതിന് നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും ഐ ഫോണ്‍ 14 വാങ്ങുവാനുമാണ് കുഞ്ഞിനെ വിറ്റതെന്ന് ചോദ്യം ചെയ്യലിൽ സതി പൊലീസിനോട് സമ്മതിച്ചു.
കുഞ്ഞിന്റെ പിതാവായ ജയദേവ് ഘോഷ് ഒളിവിലാണ്, പൊലീസ് ഇയാളെ തെരയുകയാണ്. ഇയാൾ ഏഴുവയസുകാരിയായ മകളെ നേരത്തെ വിൽക്കാൻ ശ്രമിച്ചിരുന്നതായും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഒന്നര മാസം മുമ്പാണ് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഇവർ രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റത്.