ഡൽഹി: ലോക് ജൻശക്തി പാർട്ടി(രാംവിലാസ്) നേതാവ് ചിരാഗ് പസ്വാൻ എൻഡിഎയിൽ ചേരുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഡൽഹിയിൽ വെച്ച് ചിരാഗ് പസ്വാനുമായി നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തതായി നദ്ദ പറഞ്ഞു. നാളെ നടക്കുന്ന എൻഡിഎ യോഗത്തിൽ പാർട്ടി പങ്കെടുക്കുമെന്ന് പസ്വാൻ സ്ഥിരീകരിച്ചിരുന്നു.
കേന്ദ്ര മന്ത്രി അമിത്ഷായും ചിരാഗ് പസ്വാനുമായി കൂടിക്കാഴ്ച നടത്തിരുന്നു. ബിജെപി സഖ്യവുമായി ബന്ധപ്പെട്ട് ഇരുവരും നല്ല ചർച്ചകൾ നടത്തിയതായി പാസ്വാൻ പറഞ്ഞു. രാംവിലാസ് പസ്വാൻ 1977 മുതൽ ഒമ്പത് തവണ വിജയിച്ച ഹാജിപൂർ സീറ്റിനെച്ചൊല്ലി ചിരാഗും പിതൃസഹോദരൻ പരാസും തമ്മിൽ തർക്കം നില്നിൽക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുമായുള്ള ചിരാഗിൻ്റെ കൂടിക്കാഴ്ച.
രാംവിലാസ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതിനെ തുടർന്ന് 2019 ൽ പരാസ് ഹാജിപൂർ സീറ്റിൽ നിന്ന് വിജയിച്ചിരുന്നു. 2014 ലും 2019 ലും ജാമുയയിൽ നിന്നാണ് ചിരാഗ് പസ്വാൻ വിജയിച്ചത്. തൻ്റെ പിതാവിന്റെ മരണശേഷം ഹാജിപൂരിൽ മത്സരിക്കാൻ ചിരാഗ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനായി അദ്ദേഹം റാലികളും മറ്റു പ്രചരണ പ്രവർത്തനങ്ങളും മണ്ഡലത്തിൽ നടത്തിവരുന്നുണ്ട്. എന്നാൽ തൻ്റെ സഹോദരന്റെ സാനിധ്യത്തിൽ മത്സരിച്ച് ജയിച്ച സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് പരാസ്.