ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകൾക്കും കുതിരപ്പന്തയത്തിനും കാസിനോകൾക്കും 28 ശതമാനം ജിഎസ്ടി ഈടാക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന കൗൺസിലിന്റെ 50-ാമത് യോഗത്തിന്റെ സമാപനത്തിന് ശേഷം കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
ഓൺലൈൻ ഗെയിമുകൾ, കാസിനോകൾ, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം നികുതി ചുമത്തുമെന്ന് ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതായി നിർമ്മല സീതാരാമൻ പറഞ്ഞു. ലോട്ടറിയും വാതുവെപ്പും പോലെ ഇവ മൂന്നും അവശ്യവസ്തുക്കളല്ലെന്നും ജിഎസ്ടി നിയമത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
'ഓൺലൈൻ ഗെയിമിംഗിനെക്കുറിച്ചുള്ള ജിഎസ്ടി കൗൺസിലിന്റെ ഇന്നത്തെ ചർച്ചകൾ പ്രസക്തമായിരുന്നു. അത് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കൗൺസിൽ ഉറപ്പാക്കും,' മന്ത്രി പറഞ്ഞു. ഓൺലൈൻ ഗെയിമിംഗിലെ ജിഎസ്ടി ലെവിയുടെ പ്രാബല്യത്തിൽ വരുന്ന തീയതി ജിഎസ്ടി നിയമത്തിലെ ഭേദഗതികൾക്ക് ശേഷം അറിയിക്കുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
'ജിഎസ്ടി കൗൺസിലിന്റെ ഉദ്ദേശം കാസിനോ, ഓൺലൈൻ ഗെയിമിംഗ് വ്യവസായങ്ങളെയോ സംസ്ഥാനങ്ങളെയോ ഉപദ്രവിക്കുകയല്ല. കുറച്ച് സംസ്ഥാനങ്ങൾ അവരുടെ ആശങ്കകൾ പങ്കുവെച്ചു. എന്നാൽ ഒരു ധാർമികമായ ചോദ്യമുണ്ട്: അവശ്യവസ്തുക്കളേക്കാൾ കൂടുതൽ ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാമോ? കൗൺസിൽ വിഷയം ആഴത്തിൽ ചർച്ച ചെയ്തിരുന്നു. പ്രശ്നം വളരെ സങ്കീർണ്ണമാണ്,' നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.