ബീഹാറിൽ ജെഡിയു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നിതീഷ് കുമാർ

സംസ്ഥാനത്തെ 16 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്
ബീഹാറിൽ ജെഡിയു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് നിതീഷ് കുമാർ

പട്ന: ബീഹാറിൽ ലോകസഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജനതാദൾ യുണൈറ്റഡ്. ജെഡിയു മത്സരിക്കുന്ന സംസ്ഥാനത്തെ 16 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് ജെഡിയു. ദേശീയ വൈസ് പ്രസിഡന്റ് വസിഷ്ഠ് നാരായൺ സിങ് ആണ് പട്ടിക പ്രഖ്യാപിച്ചത്. രണ്ട് സിറ്റിംഗ് എംപിമാരെ ഒഴിവാക്കിക്കൊണ്ടുള്ള പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജെഡിയുവിന്റെ മുഖ്യ എതിരാളികളായ ആർജെഡി വിട്ട് പാർട്ടിയിലെത്തിയ ലൗലി ആനന്ദ് പട്ടികയിൽ ഇടം നേടി. ഷിയോഹാറിൽ നിന്നാണ് ലൗലി ആനന്ദ് ജനവിധി തേടുക. ഈ മാസം തുടക്കത്തിലാണ് ലൗലി ആനന്ദ് ജെഡിയുവിലെത്തിയത്.

സിതാമർഹിയിൽ സിറ്റിങ് എം പിയെ മാറ്റി ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ദേവേഷ് ചന്ദ്ര ഠാക്കൂർ മത്സരിക്കും. കഴിഞ്ഞ ദിവസം ജെഡിയുവിനോടപ്പം ചേർന്ന വിജയ് ലക്ഷ്മി സിവാൻ ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കും. ബിഹാറിൽ ആകെ 40 ലോക്സഭാ സീറ്റുകളാണുള്ളത്. 17 സീറ്റുകളിലാണ് ബി ജെപി മത്സരിക്കുക. 16 സീറ്റിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും അഞ്ച് സീറ്റുകളിൽ ലോക് ജനശക്തിയും മത്സരിക്കും. ഏഴ് ഘട്ടങ്ങളായാണ് ബിഹാറിൽ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെയുള്ള തിയ്യതികളിലാവും തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കൊപ്പം ഏഴ് ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ബീഹാർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com