കോട്ടയം : ഇന്ത്യയിലെ പ്രമുഖ ആശുപതികൾ പലരും കയ്യൊഴിഞ്ഞ കോൺട്രോസർക്കോമാ ബാധിച്ച യുവാവിന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ അത്യഅപൂർവ്വ ശസ്ത്രക്രിയ നടത്തി. കോട്ടയം ആനിക്കാട് സ്വദേശിയായ 24 കാരനാണ് ഡോക്ടർ ടി കെ ജയകുമാറിന്റെ നേതൃത്വത്തിൽ അപൂർവ്വമായ ശസ്ത്രക്രിയ നടത്തിയത്. 43 കിലോഗ്രാം ഭാരമുള്ള ട്യൂമറാണ് ശരീരത്തിൽ നിന്ന് നീക്കം ചെയ്തത്. ശസ്ത്രക്രിയയിൽ പങ്കാളികളായ ഡോക്ടർമാർക്കും, നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും മന്ത്രി വി എൻ വാസവൻ അഭിനന്ദനങ്ങൾ അറിയിച്ചു.
ബികോം പഠനം കഴിഞ്ഞ് ലോജിസ്റ്റിക്ക് കോഴ്സും പൂർത്തിയാക്കി ജോലി ചെയ്യവെ മൂന്നു വർഷം മുൻപാണ് ഈ രോഗബാധ ഉണ്ടായത്. അന്നുമുതൽ ഒരോ ആശുപത്രി കയറി ഇറങ്ങുകയായിരുന്നു ഇവർ. ശസ്ത്രക്രിയ സാധ്യമല്ല എന്ന് പറഞ്ഞ് മടക്കുകയായിരുന്നു എല്ലാവരും. ഒടുവിലാണ് കോട്ടയത്ത് എത്തിയത്. ശ്വാസകോശത്തിന്റെ ഒരുഭാഗവും വാരിയെല്ലുകളും നെഞ്ചിന്റെ ഇടതു ഭാഗവുമൊക്കെ നീക്കം ചെയ്യേണ്ടിവന്നു. അതെല്ലാം പ്ലാസ്റ്റിക്ക് സർജറിയിലൂടെ പൂർവ്വസ്ഥിതിയിലാക്കുകയായിരുന്നു.
കാർഡിയോ തൊറാസിക്ക് വിഭാഗവും, പ്ലാസ്റ്റിക്ക് സർജറി വിഭാഗവും സംയുക്തമയാണ് മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. ഡോക്ടർ ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള കാർഡിയോ തൊറാസിക്ക് ടീമിനു പുറമെ പ്ലാസ്റ്റിക്ക് സർജറി വിഭാഗത്തിലെ ഡോക്ടർമാരായ ലക്ഷ്മി, ആതിര എന്നിവരുടെ സംഘവും ഇതിൽ പങ്കാളികളായി.
കേരളത്തിൽ ആദ്യമാണ് ഇത്തരത്തിൽ ഒരു ശസ്ത്രക്രിയ നടക്കുന്നത്. ആരോഗ്യരംഗത്ത് പകരം വയ്ക്കാനില്ലാത്ത ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച കോട്ടയം മെഡിക്കൽ കോളജിന്റെ ചികിത്സ മികവിൽ മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഈ ശസ്ത്രക്രിയയെന്നും സംസ്ഥാന സർക്കാർ ആരോഗ്യ മേഖലയിൽ നടത്തുന്ന ഇടപെടലുകളുടെ കൂടി ഗുണഫലമാണിതെന്നും വി എന്‍ വാസവന്‍ പറഞ്ഞു.