ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ ഐക്യധാര രൂപപ്പെട്ടു വരുന്നു; എം വി ഗോവിന്ദന്‍ നിയമസഭയില്‍

കോണ്‍ഗ്രസിന് കുറഞ്ഞ വോട്ട് ബിജെപിക്ക് കിട്ടിയപ്പോഴാണ് ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയതെന്നും തളിപ്പറമ്പ് എംഎല്‍എ കൂടിയായ എം വി ഗോവിന്ദന്‍ നിയമസഭയില്‍ പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ ഐക്യധാര രൂപപ്പെട്ടു വരുന്നു; എം വി ഗോവിന്ദന്‍ നിയമസഭയില്‍

തിരുവനന്തപുരം: ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ ഐക്യധാര രൂപപ്പെട്ടുവരികയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.11 നിയോജക മണ്ഡലങ്ങളില്‍ ബിജെപിക്ക് മുന്‍കൈയുണ്ട്. അവിടങ്ങളിലുള്ള യുഡിഎഫ് വോട്ട് എവിടെയാണ് പോയത്. കോണ്‍ഗ്രസിന് കുറഞ്ഞ വോട്ട് ബിജെപിക്ക് കിട്ടിയപ്പോഴാണ് ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയതെന്നും തളിപ്പറമ്പ് എംഎല്‍എ കൂടിയായ എം വി ഗോവിന്ദന്‍ നിയമസഭയില്‍ പറഞ്ഞു.

എം വി ഗോവിന്ദന്‍ നിയമസഭയില്‍ പറഞ്ഞതിങ്ങനെ

'കേരളം ഇന്ത്യക്കും ലോകത്തിനും മാതൃകയാകുന്ന രീതിയില്‍ അതിന്റെ പൊതു ഭരണസംവിധാനം ഉള്‍പ്പെടെ വളരെ വേഗം മാറ്റി രൂപപ്പെടുത്തികൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള ജാഗ്രതയായ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ഇടതുപക്ഷ ജനാധ്യപത്യ മുന്നണിയും ഇപ്പോഴുള്ള ഗവണ്‍മെന്റും വളരെ ശ്രദ്ധയോടു കൂടി കൈകാര്യം ചെയ്തു വരുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള ദാരിദ്രവുമായി ബന്ധപ്പെട്ട ഔദ്യാഗിക കണക്കില്‍ അവിടെ 28 ശതമാനം, 30 ശതമാനം പട്ടിണി കിടക്കുന്നവരുടെ ചിത്രമാണ് നീതി ആയോഗിന്റെ തന്നെ ഭാഗമായിട്ടുള്ള കണക്കില്‍ വ്യക്തമാകുന്നത്. അതില്‍ ഏറ്റവും പട്ടിണി കുറഞ്ഞ നാട് കേരളമാണെന്ന് കേരളത്തോട് എല്ലാ തരത്തിലുമുള്ള വിരോധമുള്ളപ്പോഴും നീതി ആയോഗിന് പ്രഖ്യാപിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ 0.5 ശതമാനമാണ് കേരളത്തിന്റെ പട്ടിണി ശതമാനമെന്ന് നീതി ആയോഗ് പറയുന്നു. ആ 0.5 എന്നുള്ളത് കേരളത്തിന്റെ ഭാഗമായിട്ടുള്ള ഗവണ്‍മെന്റ് പരിശോധനയില്‍ നിന്നും ഒരു കാര്യം മനസിലായി അത് ഏതാണ്ട് 64,006ഓളം കുടുംബങ്ങളാണ്. കഴിഞ്ഞ നവംബറില്‍ ഈ 64,006 കുടുബങ്ങളില്‍ നിന്ന് മുപ്പതിനായിരത്തോളം കുടുംബങ്ങളെ കുറിച്ച് നവംബര്‍ ഒന്നിന് കേരളപിറവിയുമായി ബന്ധപ്പെട്ട പരിപാടി നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ പറയുകയുണ്ടായി, ബാക്കിയുള്ള 34006 കുടുംബങ്ങളെ വരുന്ന മാര്‍ച്ചു മാസത്തിന് മുമ്പ് പട്ടിണിയില്ലാത്ത ഈ രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറാന്‍ പോവുകയാണ്. ഒരു സംസ്ഥാനത്തിനും ഇനി പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും ഈ ദിശയിലേക്കെത്തിക്കാന്‍ ആകില്ലെന്നുള്ളതാണ് സത്യം. ഏതെങ്കിലും ഒരു മേഖലയില്‍ മാത്രമല്ല അടിസ്ഥാനപരമായ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും കേരളം മുന്‍പന്തിയില്‍ നില്‍ക്കുകയാണ്. നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം കേരളം പല കാര്യങ്ങളിലും ഒന്നാം സ്ഥാനത്താണ്. ഇന്നു വന്ന വാര്‍ത്തകളില്‍ കാണാന്‍ സാധിക്കും. ഗ്രാമീണ മേഖലയില്‍ താമസിക്കുന്ന സാധാരണ മനുഷ്യരുടെ സുസ്ഥിര ജീവിതത്തില്‍ ഒന്നാംസ്ഥാനം കേരളമാണെന്ന് വ്യകത്മാക്കിയിരിക്കുകയാണ്.

പാര്‍പ്പിട സമുച്ചയത്തിന്റെ കാര്യം എടുത്ത് പരിശോധിച്ചാല്‍ 5 ലക്ഷത്തിലധികം വീടുകള്‍ ഗവണ്‍മെന്റ് വച്ചു നല്‍കി. ബാക്കിയുള്ളവര്‍ക്കു കൂടി വീട് നിര്‍മിച്ചു നല്‍കുമെന്നാണ് ഈ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗവണ്‍മെന്റ് പ്രഖ്യാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതാണ്. കയറികിടക്കാന്‍ ഇടമില്ലാത്ത പാവപ്പെട്ട ആളുകള്‍ക്ക് സ്വന്തമായി വീട്. അതിന്റെ നല്ലൊരു പങ്ക് നിര്‍വഹിച്ചിട്ടുണ്ട്, ബാക്കിയുള്ളത് ഉടനടി നിര്‍വഹിക്കും. ലോക നിലവാരത്തോടൊപ്പം നില്‍ക്കാന്‍ കഴിയുന്ന രീതിയിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങളാണ് കേരളത്തില്‍ ഒരുക്കിയിട്ടുള്ളത്. സാക്ഷരതയുടെ കാര്യം കേരളത്തില്‍ ഒന്നാമതാണ്. ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്നവര്‍ക്കു വരെ ഉന്നതവിദ്യാഭ്യാസം നേടാന്‍ കഴിയുന്ന രീതിയിലുളള സംവിധാനം കേരളം ഒരുക്കിയിട്ടുണ്ട്.

ആരോഗ്യരംഗത്ത് അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ കോവിഡ് വന്നപ്പോള്‍ കേരളം അതിനെ നേരിട്ടതിനെ അഭിനന്ദിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യ എന്ന രാജ്യത്തിന്റെ ഭാഗമായിട്ടല്ല ഒരു പ്രത്യേക രാജ്യമായിട്ടാണ് കേരളത്തെ പരാമര്‍ശിക്കപ്പെട്ടത്. മികച്ച രീതിയിലാണ് ആരോഗ്യരംഗം നമ്മള്‍ കൈകാര്യം ചെയ്യുന്നത്. കേരള തൊഴിലില്ലായ്മയുടെ പ്രശ്‌നം ധനകാര്യമന്ത്രി പറഞ്ഞതു പോലെ. ഈ ഇന്ത്യയിലാകെ പിഎസ്സി ജോലി നല്‍കിയതില്‍ കൂടുതല്‍ പങ്കും കേരളത്തിലാണ്. മുപ്പതിനായിരത്തിലധികം ആളുകള്‍ക്കാണ് ജോലി നല്‍കിയത്. തൊഴിലില്ലായമയുടെ ഭാഗമായി സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് കേരളം നടത്തിയ ഇടപെടല്‍ വളരെ വലുതാണ്. സംരഭകരുടെ രജിസ്‌ട്രേഷന്‍ രണ്ടരലക്ഷത്തില്‍ നാല്‍പ്പതിനായിരത്തോളം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു. 5 ലക്ഷത്തോളം ആളുകള്‍ക്ക് ജോലി കിട്ടുന്നതിന് കാരണമായി.

കേരളാ മോഡല്‍ എന്നു പറയുന്നത് ഏറ്റവും പിന്നണിയില്‍ കിടക്കുന്ന പ്രവര്‍ത്തകരെ ഗുണമേന്മയുള്ള ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ്. ആ പ്രാപ്തി നേടിയ ഇന്ത്യയിലെ ഏകസംസ്ഥാനം കേരളമാണ്. ഒരു ദിവസം 1600 കോടി രൂപ അദാനിയുടെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ആസ്തിയിലേക്ക് രാജ്യമാണ് ഇന്ത്യ 0.5 ലക്ഷം കോടി രൂപയായിരുന്നു നരേന്ദ്രമോദി അധികാരത്തില്‍ വരുമ്പോള്‍ അദാനിയുടെ ആസ്തി ഇപ്പോള്‍ 11.44 ലക്ഷം കോടിയായി. ഇന്ത്യയിലെ കോപ്പറേറ്റുകള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഒരു ഗവണ്‍മെന്റ് ഭരണം നടത്തികൊണ്ടിരിക്കുന്ന സമയത്താണ് അതില്‍ നിന്നും വ്യത്യസ്തമായ ബദല്‍ നയം ഉണ്ടാക്കി പാവപ്പെട്ട മനുഷ്യരുടെ അത്താണിയായി കേരളത്തെ മാറ്റിയെടുക്കുന്നതിനു വേണ്ടി ഇടതുപക്ഷ സര്‍ക്കാറിന് സാധിക്കുന്നത്.

രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനാ ഉള്ളടക്കവും തകര്‍ക്കുന്നതിനു വേണ്ടിയുള്ള അജണ്ട വച്ചു കൊണ്ട് 2025ല്‍ ആര്‍എസ്എസിന്‍ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള ലക്ഷ്യം കണ്ടുകൊണ്ടാണ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്. 370 മുതല്‍ 430 വരെ സീറ്റുകള്‍ നേടിക്കൊണ്ട് ഈ ഭരണഘടനയെ തന്നെ മറ്റ് മനു സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ചാതുര്‍വര്‍ണ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പുതിയ ഭരണഘടന ഞങ്ങള്‍ ഉണ്ടാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേക്ക് വന്നത്. എന്നാല്‍ അത് പിടിച്ചു കെട്ടാന്‍ കഴിഞ്ഞുവെന്നതും വലിയ കാര്യമാണ്. മതനിരപേക്ഷതയും ഫെഡറല്‍ സംവിധാനവും തുടരുന്നതിനുള്ള അവസരം ഇനിയുമുണ്ടെന്നതും.

കോണ്‍ഗ്രസ് ഫലപ്രദമായ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചു വന്നിരുന്നെങ്കില്‍ ഇന്ത്യയുടെ ചിത്രം തന്നെ മാറുമായിരുന്നു. കാര്യക്ഷമതയുടെയും സംഘടനാപരവുമായ പ്രശ്‌നങ്ങളുമാണ് കോണ്‍ഗ്രസിനുള്ളത്. പൗരത്വ ഭേദഗതിയിലും മതപരമായ വിഷയങ്ങളിലും വ്യക്തമായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ ഫലപ്രദമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസിനായില്ല. കോണ്‍ഗ്രസിന് സംഘടനാപരമായ ദിശയും ആശയപരമായി വ്യക്തതയും ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചിത്രം മാറിയേനെ.

കേരളത്തെ സംബന്ധിച്ചു പറയുമ്പോള്‍ യാതൊരു സംശയവുമില്ല, തങ്ങള്‍ തോറ്റിരിക്കുകയാണ്. കോണ്‍ഗ്രസിന് എത്ര തവണ ദയനീയമായി തോല്‍വി ഉണ്ടായിട്ടുണ്ട്. 2004ല്‍ ഒരു കോണ്‍ഗ്രസുകാരനും വിജയിച്ചിരുന്നില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക രീതി തന്നെയാണ്. പ്രതീക്ഷിക്കാത്ത പരാജയം തന്നെയാണ് എല്‍ഡിഎഫിന് ഉണ്ടായത്. വ്യക്തമായ പരിശോധന നടത്തി ആവശ്യമായ തിരുത്തല്‍ വരുത്തും. ഗൗരവപൂര്‍വ്വം പരിശോധിക്കേണ്ട കാര്യം ബിജെപിക്ക് 11 അസംബ്ലി സീറ്റില്‍ ഭൂരിപക്ഷം ഉണ്ട് എന്നതാണ്. കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് തന്നെ കേരളത്തില്‍ വന്ന് പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യമുന്നയിച്ചു. അറസ്റ്റ് ചെയ്യാന്‍ എന്ത് കേസാണ് മുഖ്യമന്ത്രിക്കെതിരായി ഉള്ളത്. കോണ്‍ഗ്രസിന്റെ നമ്പര്‍ വണ്‍ ശത്രു സിപിഐഎഎം ആണെന്ന് കോണ്‍ഗ്രസ് പറഞ്ഞു, ഇതുതന്നെ ബിജെപിയും പറഞ്ഞു. നിങ്ങളുടെ ആശയ ഐക്യത്തിന്റെ ഫലമായി കേരളത്തില്‍ എന്തുണ്ടായി. തൃശ്ശൂരിലെ കോണ്‍ഗ്രസിന്റെ വോട്ട് എവിടെപ്പോയി. യുഡിഎഫിന് കുറഞ്ഞ വോട്ട് എവിടെപ്പോയി. എല്‍ഡിഎഫിന് തൃശൂരില്‍ വോട്ട് കൂടി. 16000 വോട്ടാണ് എല്‍ഡിഎഫിന് തൃശൂരില്‍ കൂടിയത്.

കോണ്‍ഗ്രസിന് 86000 വോട്ട് കുറഞ്ഞപ്പോഴാണ് 77000 വോട്ടിന് ബിജെപി തൃശ്ശൂര്‍ ജയിച്ചത്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ ഐക്യധാര രൂപപ്പെട്ടുവരികയാണ്. 11 നിയോജക മണ്ഡലങ്ങളില്‍ ബിജെപിക്ക് മുന്‍കൈയുണ്ട്. അവിടങ്ങളിലുള്ള യുഡിഎഫ് വോട്ട് എവിടെയാണ് പോയത്. കോണ്‍ഗ്രസിന് കുറഞ്ഞ വോട്ട് ബിജെപിക്ക് കിട്ടിയപ്പോഴാണ് ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയത്. ബിജെപിയുടെ മുന്നേറ്റം അതിശക്തമായി എതിര്‍ക്കപ്പെടേണ്ട രാഷ്ട്രീയം തന്നെയാണ്. 123ല്‍ പിന്നോട്ട് പോയിട്ട് തങ്ങള്‍ 99ലേക്ക് തിരിച്ചു വന്നിട്ടുണ്ട്. ഇടതുമുന്നണി എല്ലാം തിരുത്തി ശക്തമായി മുന്നോട്ട്‌പോകും.'

Related Stories

No stories found.
logo
Reporter Live
www.reporterlive.com