തിരുവനന്തപുരം: മേയർ ഡ്രൈവർ തർക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭ കൗൺസിലിൽ തർക്കം. ഡ്രൈവർ യദുവിന് എതിരെ നഗരസഭ പാസാക്കിയ പ്രമേയം പിൻവലിക്കണം എന്നായിരുന്നു ബിജെപി അംഗങ്ങളുടെ ആവശ്യം. അങ്ങനെയൊരു പ്രമേയം പാസാക്കിയിട്ടില്ലെന്നായിരുന്നു മേയറുടെ വാദം. ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിൻ്റെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും പിന്നീട് കൗൺസിൽ യോഗം ബഹിഷ്കരിച്ച് ബിജെപി കൗൺസിലർമാർ പുറത്തിറങ്ങി. മുദ്രാവാക്യം വിളികളോടെയായിരുന്നു ബിജെപി അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചത്.
മേയറെ അനുകൂലിച്ച് നഗരസഭ പ്രമേയം പാസാക്കിയെന്ന് ബിജെപി നഗരസഭാ കക്ഷി നേതാവ് എംആർ ഗോപൻ ആരോപിച്ചു. വാക്കാലുള്ള പ്രമേയമാണ് പാസാക്കിയതെന്നും ഇത് നിയമങ്ങൾക്ക് എതിരാണെന്നുമാണ് ബിജെപിയുടെ ആരോപണം.
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ നേരത്തെ കോടതി നിര്‍ദേശം നൽകിയിരുന്നു. യദുവിൻ്റെ പരാതി കോടതി പൊലീസിന് കൈമാറിയിരുന്നു. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ് എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു യദുവിന്റെ ഹര്‍ജി. വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യദു വ്യക്തമാക്കിയിരുന്നു.