കാസര്‍കോട്: എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എസ് ഐ മരിച്ച വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയും കോളിച്ചാല്‍ സ്വദേശിയുമായ കെ വിജയന്‍ (49) കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആദ്യം മംഗളൂരുവിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും വിജയനെ പ്രവേശിപ്പിക്കുകയായിരുന്നു.
വോട്ടെടുപ്പ് ദിവസം ബേഡടുക്ക പഞ്ചായത്ത് പ്രസിഡന്റ് ധന്യയെ അപമാനിച്ചു എന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിനെതിരെ കേസെടുക്കാന്‍ വിജയനുമേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ആരോപണം. സിപിഐഎം നേതാക്കളും മേലുദ്യോഗസ്ഥരും കേസെടുക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
ഇതിനുശേഷം എസ്‌ഐ വിജയന്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും എംപി ആരോപിച്ചു. ഇതിനെ തുടർന്ന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കുട്ടിനായ്കിന്റെയും അക്കാച്ചുഭായുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: ആവണി, അഭിജിത്ത് (ഇരുവരും വിദ്യാര്‍ഥികള്‍).