കോഴിക്കോട്: സമസ്ത നേതാവിനെ അവഹേളിച്ച് എംഎസ്എഫ് നേതാവിൻ്റെ എഫ്ബി പോസ്റ്റ്. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി എല്‍ഡിഎഫ് അനുകൂല നിലപാടെടുത്ത ഉമര്‍ ഫൈസി മുക്കത്തിനെതിരെ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫാണ് അവഹേളിച്ച് പോസ്റ്റിട്ടത്.
സമസ്തയുടെയുടെയും മുശാവറയുടെയും പാരമ്പര്യത്തിന് ഉമർ ഫൈസി അപവാദമാണ്. ലാഭേച്ഛയില്ലാതെയാണ് സമസ്ത മുശാവറ അംഗങ്ങൾ പ്രവർത്തിക്കാറുള്ളത്. ഉമർ ഫൈസിക്ക് വ്യക്തിതാൽപര്യമാണെന്ന് നജാഫ് ആരോപിക്കുന്നു.
നജാഫിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
പരസ്പര വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ഒരുമിച്ച് നിന്ന് നവോത്ഥാനം സാധ്യമാക്കിയ സമാന്തര പ്രസ്ഥാനങ്ങളാണ് ലീഗും സമസ്തയും. മറ്റ് പ്രസ്ഥാനങ്ങൾ ചേർത്ത് നിർത്തി നയ പ്രഖ്യാപനങ്ങൾ നടത്തുമ്പഴും ഒരു ചുവട് കൂടുതൽ സമസ്തയോട് അടുത്ത് നിൽക്കുന്നത് ഈ മതിലുകൾ ഇല്ലാതെ ആശയം വരച്ചും, മിനുറ്റ്സ് ബുക്ക് മാത്രം മാറ്റി രണ്ട് യോഗങ്ങളും നടത്തിയ പാരമ്പര്യം വെച്ച് കൊണ്ട് തന്നെയാണ്.
ഈ പാരസ്പര്യത്തിന് കളങ്കം ഉണ്ടാക്കുന്ന ഒരു വാചകവും സമൂഹ നന്മ ആഗ്രഹിക്കുന്ന ആരും ചെയ്യുന്ന ഒന്നല്ല.
ഒരു ന്യൂനപക്ഷ ജന വിഭാഗത്തിൻ്റെ രാഷ്ട്രീയ സംരക്ഷണം ഉറപ്പ് വരാത്താൻ അജണ്ടകൾ നിർണ്ണയിക്കുന്ന മുസ്‌ലിം ലീഗും വിശ്വാസ പ്രചരണ പദ്ധതികൾക്ക് വെളിച്ചം പകരുന്ന കൂട്ടായ്മയിൽ ഒന്നായ സമസ്‌തയും വിശ്വാസി എന്ന നിലയിൽ ഒരേ വഴിയിലെ രണ്ട് സമാന്തര രേഖയാണെന്നിരിക്കെ ഇവിടെ സൃഷ്ഠിക്കുന്ന എല്ലാ അപശബ്ദങ്ങളും നീതിയുക്തമല്ല. സ്വാർത്ഥ താൽപര്യങ്ങൾ മാത്രമാണ്.
നന്ദി പറയാൻ വന്ന് കയറുന്നവർക്ക് ഒരു ഇരിപ്പിടം കെട്ടിയത് ആശയഭദ്രതയിൽ അല്ല. വ്യക്തി നേട്ടങ്ങൾക്കാണ്. അത് വ്യക്തി താല്പര്യത്തിലധിഷ്ഠിതവുമാണ്..
ഉപാധികളില്ലാതെ, ലാഭേഛകളില്ലാതെ മുശാവറയിൽ ഇരുന്ന പാരമ്പര്യത്തിന് കർമ്മം കൊണ്ടും ശബ്ദം കൊണ്ടും ഒരു അപവാദമാണ് ബഹുമാന്യനായ മുക്കം ഉമർ ഫൈസി.
കലഹം, വിദ്വേഷം, വ്യക്തിയധിക്ഷേപം, എത്തീസ്റ്റ് നെക്ഷസ് ഇവയെല്ലാത്തിലും സമൂഹത്തിന് മാതൃകയേ കാണാൻ കഴിഞ്ഞില്ല.പൊതു സമൂഹം തെറ്റ് ധരിക്കരുത്.ഇതല്ല ഞങ്ങളുടെ പ്രത്യയശാസ്ത്രം.
നന്മയുടെ വാക്കുകളിലേക്ക് നമുക്ക് കാതോർക്കാം.