തിരുവനന്തപുരം: മേയറെ അധിക്ഷേപിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നടി റോഷ്‌ന ആന്‍ റോയിയുടെ ആരോപണത്തിൽ ബസ് ഓടിച്ചത് യദു തന്നെയെന്ന് സ്ഥിരീകരണം. ജൂൺ 19-ന് ആർപിഇ 492 ബസ് ഓടിച്ചത് യദുതന്നെയാണെന്നാണ് തെളിഞ്ഞത്. ജൂൺ 18-ന് തിരുവനന്തപുരം ഡിപ്പോയിൽ നിന്നും ബസ് വഴിക്കടവിലേക്ക് യാത്ര തിരിച്ചു. തിരികെ 19- നാണ് സഞ്ചരിച്ചത്. അന്നേദിവസം അപമാനിക്കപ്പെട്ട സംഭവം റോഷ്‌ന വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-എറണാകുളം-തൃശൂർ-പെരിന്തൽമണ്ണ-മഞ്ചേരി-നിലമ്പൂർ-വഴിക്കടവ് എന്നതായിരുന്നു റൂട്ട്. സംഭവത്തിൽ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി.19-ന് കുന്നംകുളത്തിന് സമീപത്തുവെച്ച് അപമാനിക്കപ്പെട്ട സംഭവം ഉണ്ടായെന്നായിരുന്നു റോഷ്‌നയുടെ ആരോപണം.
ഡ്രൈവര്‍ മോശമായി പെരുമാറിയിരുന്നുവെന്നും അന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് യദുവിനെ പറഞ്ഞയച്ചതെന്നും നടി റോഷ്‌ന ആന്‍ റോയ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. നടുറോട്ടില്‍ വണ്ടി നിര്‍ത്തി യദു മോശമായി സംസാരിച്ചെന്നും ഒരു സ്ത്രീയെന്ന പരിഗണന പോലും സംസാരത്തിലുണ്ടായിരുന്നില്ലെന്നും റോഷ്‌ന പറഞ്ഞു. മേയർ വിഷയവുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോട്ടോ കണ്ടപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നും തനിക്ക് നേരിട്ട അനുഭവം പങ്കുവെച്ചതെന്നും നടി പറഞ്ഞു.
ആരോപണം വിവാദമായതോടെ റോഷ്ന സിപിഐഎം പ്രവത്തകയായതുകൊണ്ട് ഉന്നയിക്കുന്ന ആരോപണമാണെന്നും സരിത 2 അണെന്നും പറഞ്ഞ് യദു തന്നെ അധിക്ഷേപിച്ചെന്നും നടി പറഞ്ഞു. താൻ ഒരു പാർട്ടിയുടെയും പ്രതിനിധി അല്ലെന്നും തിരഞ്ഞെടുപ്പിൽ വോട്ട് പോലും ചെയ്തിട്ടില്ലെന്നും നടി പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നതായി ഓർമ്മയില്ലെന്നാണ് യദു റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി യദുവിനെതിരെ ആരോപണം ഉന്നയിച്ചത്.