തിരുവനന്തപുരം: മേയർ-ഡ്രൈവർ തർക്കത്തിൽ അന്വേഷണം വഴിമുട്ടി പൊലീസ്. മെമ്മറി കാർഡ് നഷ്ടമായതോടെ നിർണായക തെളിവുകൾ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് പൊലീസ്. ഡ്രൈവർ യദുവിന്റെ പരാതിയിൽ പൊലീസിന്റെ തുടർ നടപടിയും ഇതോടെ നിർണായകമാകും.
മേയറുടെ പരാതി പരിഗണിച്ച പൊലീസ് യദുവിന്റെ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു ആദ്യം കണ്ടെത്തിയിരുന്നത്. മേയറുടെ വാക്ക് മാത്രം വിശ്വസിച്ച് തെളിവ് തേടിയിറങ്ങിയ പൊലീസ് ഇപ്പോൾ എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നത്. ദൃശ്യങ്ങൾ കിട്ടിയില്ലെങ്കിൽ അന്വേഷണം വഴിമുട്ടുമെന്നത് വ്യക്തം. മെമ്മറി കാർഡ് ഒളിപ്പിച്ചത് ആരെന്ന കണ്ടെത്തലും ദുഷ്കരമാണ്.
തെളിവുകൾ ഇല്ലാതെ മേയറുടെ പരാതിയിൽ എന്ത് തുടർ നടപടി സ്വീകരിക്കുമെന്നതാണ് പൊലീസിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. പരാതി ലഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും തെളിവുകൾ ശേഖരിക്കുന്നതിൽ ഉണ്ടായ കാലതാമസത്തിലും പൊലീസ് പഴി കേൾക്കേണ്ടി വരും. കേസിന്റെ ആദ്യ ഘട്ടത്തിൽ യദുവിന്റെ പരാതി തഴഞ്ഞ പൊലീസ്, സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ വെട്ടിലാവുകയായിരുന്നു.
കോടതിയിലേക്ക് നീങ്ങാൻ ആലോചിക്കുന്നതിന് മുന്നോടിയായാണ് യദു കമ്മീഷണർക്ക് പരാതി നൽകിയത്. ഇതിൽ എന്ത് നടപടിയെടുക്കും എന്നതും ശ്രദ്ധേയം. പൊലീസിന്റെയും കെഎസ്ആർടിസി വിജിലൻസിന്റെയും അന്വേഷണ റിപ്പോർട്ടുകൾ പരിഗണിച്ചാകും യദുവിന്റെ കാര്യത്തിൽ വകുപ്പ് തല നടപടി സ്വീകരിക്കുന്ന കാര്യത്തിലും അന്തിമ തീരുമാനമുണ്ടാകുക. മെമ്മറി കാർഡ് നഷ്ടമായതിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം നടത്തുമെങ്കിലും എന്ത് പ്രയോജനമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ചോദിക്കുകയാണ്.
ഇതിനിടെ സാമൂഹിക മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നേരിടുന്ന മേയര്‍ ആര്യ രാജേന്ദ്രന്‍ പൊലീസിൽ പരാതി നല്‍കി. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകള്‍ നിറയുന്നെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഏപ്രില്‍ 27ന് തിരുവനന്തപുരം പാളയത്തു വെച്ചാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവും തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ഡ്രൈവര്‍ യദു രംഗത്തെത്തുകയായിരുന്നു.