ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ജില്ലകള്‍ തോറും പ്രതിഷേധം, ടെസ്റ്റ് നടന്നില്ല

സമരക്കാരോട് മാറാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ടെസ്റ്റ് നടത്താന്‍ സമരക്കാര്‍ അനുവദിച്ചില്ല.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ജില്ലകള്‍ തോറും പ്രതിഷേധം, ടെസ്റ്റ് നടന്നില്ല

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് വിവിധ ജില്ലകളിലെ ഡ്രൈവിങ് സ്‌കൂളുകള്‍. ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ അനുവദിക്കാതെയാണ് തൊഴിലാളി സംഘടനകളും ഡ്രൈവിങ് സ്‌കൂളുകളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ആലപ്പുഴയില്‍ പ്രതിഷേധം മൂലം ഡ്രൈവിങ്ങ് ടെസ്റ്റ് നടത്താനായില്ല. കോഴിക്കോടും ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രതിഷേധിച്ചതിനാല്‍ ടെസ്റ്റ് തടസ്സപ്പെട്ടു. പത്തനംതിട്ടയില്‍ സിഐടിയു , ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ സംയുക്ത സമരം നടന്നു. സമരക്കാരോട് മാറാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ടെസ്റ്റ് നടത്താന്‍ സമരക്കാര്‍ അനുവദിച്ചില്ല.

ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല. സമരക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തൃശ്ശൂരിലും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധമുണ്ടായി. അത്താണി ടെസ്റ്റ് ഗ്രൗണ്ടിലാണ് പ്രതിഷേധമുണ്ടായത്. 90 സ്‌കൂളുകള്‍ ടെസ്റ്റില്‍ പങ്കെടുത്തില്ല. മലപ്പുറത്തും വലിയ പ്രതിഷേധമാണുണ്ടായത്. ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ടെസ്റ്റില്‍ പങ്കെടുക്കേണ്ടവര്‍ എത്തിയില്ല. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് പ്രതിഷേധക്കാര്‍ അടച്ചുകെട്ടുകയായിരുന്നു. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നല്‍കിയില്ല. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്നാണ് ഡ്രൈവിങ്ങ് സ്‌കൂളുകള്‍ പറയുന്നത്.

പ്രതിഷേധങ്ങള്‍ക്കിടയിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട് നീങ്ങുകയായിരുന്നു. അടിമുടി മാറ്റം വരുത്തിയുള്ള പരിഷ്‌കാരങ്ങള്‍ ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നാരംഭിക്കും.

വലിയ പ്രതിഷേധത്തിനിടെയാണ് പുതിയ പരിഷ്‌കരണം നടപ്പാക്കുന്നത്. പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെ വലിയ പരിഷ്‌കാരത്തിനായിരുന്നു ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം. പുതിയ ട്രാക്കൊരുക്കാന്‍ ഗതാഗതകമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇതുവരെ സജ്ജമാക്കിയിട്ടില്ല.

എന്നാല്‍ ഇളവുകള്‍ വരുത്തി ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ട് പോകാനാണ് മന്ത്രി ഇന്നലെ നിര്‍ദ്ദേശിച്ചത്. പ്രതിദിന ടെസ്റ്റ് 60 ആക്കും എന്ന് അറിയിച്ചിരുന്നെങ്കിലും 30 ആക്കി നിജപ്പെടുത്തി. കൂടാതെ പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച് ടെസ്റ്റ് തുടരും, എച്ച് ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണം. എന്നാല്‍, പരിഷ്‌കരണത്തിനായി ഇറക്കിയ സര്‍ക്കുലര്‍ തന്നെ റദ്ദാക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടി ആക്കണം എന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ സംയുക്ത സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതിനിടെ കാസർകോട് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തി വെച്ചതായി മോട്ടോർ വാഹനവകുപ്പിൻ്റെ അറിയിച്ചിട്ടുണ്ട്. കോവിഡ് 19 മൂലമെന്ന് വിചിത്ര കാരണമാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ഈ മാസം 24-ാം തീയതി വരെയുള്ള എല്ലാ ടെസ്റ്റുകളും റദ്ദാക്കിയതായി പഠിതാക്കൾക്ക് അറിയിപ്പ് ലഭിച്ചു. മൊബൈൽ ഫോണിലൂടെ സന്ദേശം ലഭിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com