ന്യൂഡൽഹി: സുപ്രീം കോടതിയിൽ എട്ടാം വർഷത്തിലേക്ക് കടന്ന എസ്എൻസി ലാവ്ലിൻ കേസിൽ ഇന്ന് അന്തിമവാദം ആരംഭിക്കും. ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഇതുവരെ ലാവ്ലിൻ കേസ് 30 തവണയിൽ കൂടുതൽ കോടതിയിൽ ലിസ്റ്റ് ചെയ്തെങ്കിലും മാറ്റി വെക്കുകയാണുണ്ടായത്. ഫെബ്രുവരി ആറിനാണ് ലാവ്ലിൻ കേസ് ഒടുവിൽ പരിഗണിച്ചത്.
ലാവ്ലിൻ കേസ് ഒത്തുതീർപ്പാക്കാൻ ബിജെപി നേതാക്കളുമായി സിപിഐഎം ശ്രമിച്ചുവെന്ന ആരോപണം ചർച്ചയായി കൊണ്ടിരിക്കെ കേസിൽ സുപ്രീംകോടതി വാദം കേൾക്കുമോ എന്ന ആകാംക്ഷയിലാണ് കേരളം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും യുഡിഎഫ് ലാവ്ലിൻ വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തി കൊണ്ടിരുന്നു.
വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലാണ് സുപ്രീംകോടതിക്ക് മുൻപാകെയുള്ളത്. വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഇളവ് തേടിയുള്ള ഹർജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.
2017ലാണ് കേസിൽ പിണറായി വിജയനടക്കമുള്ളവരെ കുറ്റ വിമുക്തനാക്കിയത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവ്ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.