തൃശൂര്‍: കാഞ്ഞാണിയിൽ നിന്നും ഇന്നലെ കാണാതായ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്ത് പുഴയിൽ നിന്നാണ് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട കൃഷ്ണപ്രിയെയും മകളെയും കാണാതായത്. കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാത്താണിയിലെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പറയുന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ കൃഷ്ണപ്രിയയുടെ ഭർത്താവ് അഖിൽ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇന്ന് പുലർച്ചയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇതിന് സമീപത്തു നിന്ന് ലഭിച്ച ബാഗിൽ നിന്ന് യുവതിയുടെ ഐഡി കാർഡ് ലഭിച്ചു.