ഇപി-ജാവദേക്കര്‍ കൂടിക്കാഴ്ച്ചയില്‍ തെറ്റില്ല, ബിജെപി പ്രവേശനത്തിന്റെ മാനം നല്‍കേണ്ടതില്ല: പത്മജ

തൃശൂരില്‍ സുരേഷ് ഗോപി വിജയിക്കാനാണ് സാധ്യതയെന്നും പത്മജ ആവർത്തിച്ചു
ഇപി-ജാവദേക്കര്‍ കൂടിക്കാഴ്ച്ചയില്‍ തെറ്റില്ല, ബിജെപി പ്രവേശനത്തിന്റെ മാനം നല്‍കേണ്ടതില്ല: പത്മജ

തൃശ്ശൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങില്‍ കള്ളത്തരം കാണേണ്ടതില്ലെന്ന് പത്മജ വേണുഗോപാല്‍. ശോഭാ സുരേന്ദ്രന്‍ പറഞ്ഞതില്‍ കാര്യമുണ്ടാവാം. എന്നാല്‍ അക്കാര്യത്തില്‍ ശോഭാ സുരേന്ദ്രന് മാത്രമേ വ്യക്തതയുണ്ടാവൂ എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. അതേസമയം പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ കൂടിക്കാഴ്ച്ച നടത്തിയതിന് ബിജെപി പ്രവേശനത്തിന്റെ മാനം നല്‍കേണ്ടതില്ലെന്നും പത്മജ അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു പ്രതികരണം.

'എന്റെ പിതാവിന് എല്ലാ രാഷ്ട്രീയക്കാരുമായും ബന്ധമുണ്ടായിരുന്നു. അതൊന്നും രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ജാവേദ്ക്കറിനെ കാണുന്നതില്‍ തെറ്റില്ല. കാണാന്‍ പാടില്ലാത്തയാളൊന്നുമല്ലല്ലോ ജാവദേക്കര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാവ് മറ്റൊരു പാര്‍ട്ടിയിലെ നേതാവിനെ കാണരുതെന്നത് പുതിയ പ്രവണതയാണ്. ഞാന്‍ പാര്‍ട്ടി മാറിയതോടെ പലരും പേടിച്ചിട്ട് കാണാന്‍ വരാറില്ല. നേരത്തെ അങ്ങനെയില്ലായിരുന്നു. ഇ കെ നായനാര്‍ വീട്ടില്‍ വന്നു ചായകുടിച്ചിട്ടുണ്ട്', പത്മജ വിശദീകരിച്ചു. ഇ പി ജയരാജന്‍ ബിജെപിയിലേക്ക് വരുമെന്ന് നേരത്തെയൊന്നും കേട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

തൃശൂരില്‍ സുരേഷ് ഗോപി വിജയിക്കാനാണ് സാധ്യതയെന്നും പത്മജ ആത്മവിശ്വാസം പങ്കുവെച്ചു. സുരേഷ് ഗോപി വിജയിക്കും. ഒരു വോട്ട് പോലും പാഴായി പോകില്ല. ബിജെപി ആയതിനാലും സുരേഷ് ഗോപി ആയതുകൊണ്ടുമാണ് വിശ്വാസം. മണ്ഡലത്തില്‍ കെ മുരളീധരന്‍ തോല്‍ക്കും. തൃശൂരിലെ കോണ്‍ഗ്രസുകാര്‍ ചിരിച്ചുകൊണ്ട് കഴുത്തറക്കുമെന്നും പത്മജ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com