നെല്ലിയമ്പം ഇരട്ടക്കൊല; പ്രതി അർജുന് വധശിക്ഷ
മാനന്തവാടി: നെല്ലിയമ്പലം ഇരട്ടക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി ഇതിന് പുറമെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തെളിവ് നശിപ്പിച്ചതിന് 6 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2021 ജൂൺ 10 നാണ് പത്മാലയത്തിൽ കേശവൻ (70), ഭാര്യ പത്മാവതി (65) എന്നിവർ കൊല്ലപ്പെട്ടത്. പ്രതിയായ അർജുൻ ഇവരുടെ അയൽവാസിയായിരുന്നു.
വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തുവച്ചും പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മുഖംമുടി ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയതെന്നാണ് മരിക്കുന്നതിന് മുമ്പ് പത്മാവതി പൊലീസിന് മൊഴി നൽകിയത്. ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 1200ലധികം ആളുകളുടെ വിരലടയാളം പരിശോധിച്ചു.1000 ലേറെ ആളുകളിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. വയനാട് മുതൽ താമരശ്ശേരി വരെയുള്ള സ്ഥലങ്ങളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.
സെപ്റ്റംബർ 17നാണ് അയൽവാസിയായ അർജുനെ പൊലീസ് പിടികൂടുന്നത്. മോഷണശ്രമമാണ് കൊലപാതകത്തിലെത്തിയത്. 2023 ഡിസംബറിലാണ് കേസിന്റെ വിചാരണ പൂർത്തിയാക്കിയത്. വാദം കേട്ട കോടതി അർജുൻ കുറ്റക്കാരനെന്ന് കണ്ടെത്തി.