കൊച്ചി: സമ്മതിദാനവകാശം നിർവഹിക്കുക എന്നത് ഓരോ പൗരന്റേയും അവകാശമാണെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും നടൻ ആസിഫ് അലി. വോട്ട് ചെയ്യുന്ന പൗരന് മാത്രമേ അതൃപ്തിയും രേഖപ്പെടുത്താൻ കഴിയൂ. നമ്മുടെ ഭാഗം നമ്മൾ കൃത്യമായി നിർവഹിക്കണം. എല്ലാവരും വോട്ടു ചെയ്യാൻ വരണം. വീട്ടിൽ മടി പിടിച്ചിരിക്കുന്നവരും ചൂട് കാരണം പുറത്തിറങ്ങാത്തവരും വന്നു വോട്ട് ചെയ്യണം. മികച്ച രാഷ്‌ട്രീയ അവസ്ഥ രാജ്യത്തുണ്ടാകണം എന്നാണ് പ്രതീക്ഷിക്കുന്നത്. ജനത്തിന് നല്ലതു വരുന്ന രീതിയിലുള്ള ഒരു വിജയമാണ് ആഗ്രഹിക്കുന്നത് എന്ന് ആസിഫ് അലി പറഞ്ഞു. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.
കഴിഞ്ഞ തവണ സജീവമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടായിരുന്നു. എല്ലാ മത്സരാർത്ഥികൾക്കും വിജയാശംസകൾ അറിയിച്ചിട്ടുണ്ട്. ബാക്കി തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്നും ആസിഫ് അലി പറഞ്ഞു. നേരത്തെ ടോവിനോ തോമസ് ഇരിഞ്ഞാലക്കുടയിൽ വോട്ടു രേഖപ്പെടുത്തിയിരുന്നു. സംവിധായകൻ ലാൽ ജോസ് , ടിനി ടോം, മേനക, ഷാജി കൈലാസ് തുടങ്ങിയവരെല്ലാം വോട്ട് ചെയ്യാന്‍ എത്തി.
ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവർ നമുക്ക് എതിരല്ലേയെന്നുമാണ് നടൻ ശ്രീനിവാസൻ പറഞ്ഞത്. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെയെന്നും ശ്രീനിവാസൻ പറഞ്ഞു. തൃപ്പൂണിത്തുറയിൽ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കെയായിരുന്നു പ്രതികരണം.