കൊല്ലം: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ ഉണ്ടായ സംഘർഷം പൊലീസിന്റെ അറിവോടെ എന്ന് കെ സി വേണുഗോപാൽ. കരുതിക്കൂട്ടിയുള്ള അക്രമമാണ് നടന്നതെന്നും എൽഡിഎഫ് അനുവദിച്ച റൂട്ട് മാറ്റിയപ്പോൾ പൊലീസ് തടഞ്ഞില്ലെന്നും കെ സി വേണു ഗോപാൽ ആരോപിച്ചു. സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി. പരാജയം മുന്നിൽകണ്ട് സിപിഐഎം നടത്തിയ അക്രമമാണ്. ഭാഗ്യത്തിനാണ് മഹേഷ് രക്ഷപ്പെട്ടത്. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കെ സി വേണു ഗോപാൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ ഇന്നലെ കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഘർഷം ഉണ്ടായത്. സിപിഐഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എംഎൽഎ സി ആർ മഹേഷിന് പരിക്കേറ്റിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് മഹേഷ്. പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിലാണ് പരിക്കേറ്റത്. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ സിപിഐഎം സംസ്ഥാന സമിതി അംഗം സൂസൻ കോടിക്കും പരിക്കേറ്റു.
സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശുകയും ടിയർഗ്യാസ് പ്രയോഗിക്കുകയും ചെയ്തിരുന്നു. കൊല്ലം പത്തനാപുരത്തും കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് - എൽഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിർത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ സംഘർഷവും നേരിയതോതിലുള്ള കൈയ്യാങ്കളിയുമുണ്ടായി. വടകരയിലും കാസർകോടും കൊട്ടിക്കലാശത്തിന് നിരോധനമേർപ്പെടുത്തിയിരുന്നു.
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടാകുന്നത് ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടൊപ്പം നിശ്ചിത കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കിയിരുന്നു. ഇവിടങ്ങളില്‍ അത്യാവേശത്തോടെയായിരുന്നു മുന്നണികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറിയത്. നാല്‍പ്പത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിനാണ് ഇന്നലെ തിരശ്ശീല വീണത്.