മാധ്യമങ്ങള്‍ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയംവിമര്‍ശനം നടത്തേണ്ടത്; പൊട്ടിത്തെറിച്ച് പിണറായി

സാധാരണ നില വിട്ടിട്ടുള്ള സമീപനമാണ് ചില മാധ്യമങ്ങൾ സ്വീകരിക്കുന്നത്. അത്തരം ആളുകളാണ് സ്വയംവിമര്‍ശനം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മാധ്യമങ്ങള്‍ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയംവിമര്‍ശനം നടത്തേണ്ടത്; പൊട്ടിത്തെറിച്ച് പിണറായി

കൊച്ചി: മാധ്യമങ്ങള്‍ ചെയ്യുന്ന ചെറ്റത്തരത്തിന് താനാണോ സ്വയംവിമര്‍ശനം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ വിമര്‍ശനത്തില്‍ സ്വയംവിമര്‍ശനം നടത്തേണ്ടതുണ്ടോയെന്ന ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. റിപ്പോര്‍ട്ടര്‍ ടി വി ചീഫ് എഡിറ്റര്‍ നികേഷ് കുമാറുമായുള്ള ക്ലോസ് എന്‍കൗണ്ടറിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമങ്ങള്‍ നിരന്തരം മുഖ്യമന്ത്രിയെ വിമര്‍ശിക്കുമ്പോള്‍ അതില്‍ ഏന്തെങ്കിലും സ്വയം വിമര്‍ശനം വേണമെന്ന് തോന്നിയിയിട്ടുണ്ടോയെന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നിങ്ങള്‍ ചില മാധ്യമങ്ങള്‍ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്. അതിന് ഞാനാണോ സ്വയംവിമര്‍ശനം നടത്തേണ്ടത്. മാധ്യമങ്ങളല്ലെ സ്വയം വിമര്‍ശനം നടത്തേണ്ടത്. നിങ്ങളെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. പിണറായി വിജയന്‍ എന്ന വ്യക്തിയെയാണോ ആക്രമിക്കുന്നത്. എല്‍ഡിഎഫ് എന്ന മേഖലയെ തന്നെയല്ലെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അതല്ലെ വസ്തുത. അതെന്താണ് മറന്ന് പോകുന്നതെന്ന് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു.

ഇന്നലെ തിരുവനന്തപുരത്ത് ഒരുസംഭവം ഉണ്ടായല്ലോ. ഒരു മാധ്യമം ഒരുചര്‍ച്ച നടത്തുകയാണ്. ആ ചര്‍ച്ചയില്‍ രണ്ട് കൂട്ടരെ മത്സരിക്കുന്നുള്ളു. ആ രണ്ടു കൂട്ടരില്‍ യുഡിഎഫും ബിജെപിയും മാത്രമേ ഉള്ളു. അവസാനം എല്‍ഡിഎഫിന്റെ ഒരുപാവം ഇവിടെ മത്സരിക്കുന്നു എന്നൊരു വാചകവും. യഥാര്‍ത്ഥത്തില്‍ അവിടെ നടക്കുന്ന മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത് എല്‍ഡിഎഫിലെ പന്ന്യന്‍ രവീന്ദ്രനാണല്ലോ. അദ്ദേഹത്തെ അങ്ങ് തമസ്‌കരിക്കുകയാണ്. അത് പിണറായി വിജയനോടുള്ള വിരോധത്തിന്റെ ഭാഗമായിട്ടാണോ. ഇതാണ് സ്വീകരിക്കുന്ന രീതി. ഇത് സാധാരണ നില വിട്ടിട്ടുള്ളതാണ്. ആ നിലസ്വീകരിക്കുന്നതിന് അത്തരം ആളുകളാണ് സ്വയംവിമര്‍ശനം നടത്തേണ്ടത്. അതാണ് വിഷയമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

മാധ്യമങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉയർന്നിട്ടും ഇത്തരം കാര്യങ്ങളിൽ മാറ്റമില്ലാത്തതിനെക്കുറിച്ചും പിണറായി പ്രതികരിച്ചു. മാധ്യമ വിമര്‍ശനം ഉന്നയിച്ചാലും ഇതിനൊന്നും മാറ്റം വരില്ല. കാരണം ഇതൊരു നിലപാടല്ലെ. അതിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ട് വരുന്നതല്ലെ അതിനൊരു മാറ്റവുമില്ലല്ലോ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ വിഷംകുടിച്ച് മരിക്കുമെന്ന് പറഞ്ഞവരുടെ സന്തതിപരമ്പരകളാകുമ്പോള്‍ ആ നിലതന്നെ തുടര്‍ന്ന് പോകണോ. അനുഭവത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കണ്ടെ. ഇവിടെ എത്രകാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടക്കം പങ്കാളിത്തം വഹിച്ച സര്‍ക്കാരുകളുണ്ടായി. ഈ നാടിന് പുരോഗതിയല്ലാതെ അധോഗതിയുണ്ടായിട്ടുണ്ടോ അതുകൊണ്ട്. അധോഗതിയുടെ ഘട്ടത്തില്‍ നിന്നും പുരോഗതിയുടെ ഘട്ടത്തിലേയ്ക്കല്ലെ നാടിനെ നയിച്ചിട്ടുള്ളത്. അതല്ലെ നമ്മുടെ അനുഭവം. ഇവരുടെ ഇടപെടലിന് എന്തെങ്കിലും സാംഗത്യം ജനങ്ങള്‍ നല്‍കുന്നുണ്ടോ. അതെല്ലാം നമ്മുടെ അനുഭവത്തില്‍ ഉള്ളതല്ലെ. അനുഭവം അല്ലെ ഏറ്റവും വലിയസാക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com