20 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് പ്രതീക്ഷ; മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: എംവി ഗോവിന്ദന്‍

പണവും കോര്‍പ്പറേറ്റ് ശക്തികളുമാണ് തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നതെന്നും എം വി ഗോവിന്ദന്‍ കടന്നാക്രമിച്ചു.
20 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് പ്രതീക്ഷ; മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: 20 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വിജയപ്രതീക്ഷയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ എല്‍ഡിഎഫിനായി. ഇത്തവണ പുതിയ ചരിത്രം രചിക്കും. ഒരു സംശയവും ഇല്ല. മാധ്യമങ്ങള്‍ ഇടതുപക്ഷത്തിന്റെ സാധ്യത തുറന്നുപറയാത്തത് ഭയം കൊണ്ടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രണ്ടാം സ്ഥാനത്ത് പോലും എത്താതെ ബിജെപി പിന്നോട്ട് തള്ളപ്പെടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മുസ്ലിം വിഭാഗത്തിനെതിരായ പ്രധാനമന്ത്രിയുടെ പരാമര്‍ശം വര്‍ഗീയ ഭ്രാന്ത്. വര്‍ഗീയ കലാപത്തിനുള്ള അഹ്വാനമാണിത്. ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷമാണ് വര്‍ഗീയത പറഞ്ഞുതുടങ്ങിയത്. മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിക്കുകയാണ്. പണവും കോര്‍പ്പറേറ്റ് ശക്തികളുമാണ് തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നതെന്നും എം വി ഗോവിന്ദന്‍ കടന്നാക്രമിച്ചു.

കേരളത്തില്‍ ആദ്യം ജയിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയായിരിക്കുമെന്നും എം വി ഗോവിന്ദന്‍ ആത്മവിശ്വാസം പങ്കുവെച്ചു. അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഘത്തെ വാനോളം പുകഴ്ത്താനാണ് പ്രതിപക്ഷ നേതാവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ശ്രമിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തില്‍ മുസ്ലിം ലീഗിന്റെ കൊടി ഒഴിവാക്കിയതിനെയും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. പച്ചക്കൊടിയോടുള്ള വിരോധം കാരണം സ്വന്തം കൊടി തന്നെ കോണ്‍ഗ്രസ് ഉപേക്ഷിക്കുകയാണെന്നാണ് വിമര്‍ശനം.

സൂറത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കാണാനില്ല. നോമിനേഷന്‍ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. ഇത് ശ്രദ്ധിക്കേണ്ട സംഘടന ജനറല്‍ സെക്രട്ടറി ആലപ്പുഴയില്‍ മത്സരിക്കുന്നു. പരിഹാസ്യമായ അവസ്ഥയാണ്. കെ സുധാകരന്റെ പി എ ബിജെപിയില്‍ ചേര്‍ന്നു. എപ്പോള്‍ വേണമെങ്കിലും ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചയാളാണ് കെപിസിസി പ്രസിഡന്റ്. സുധാകരന്റെ പ്രധാന അനുയായിയാണ് കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. പണവും മദ്യവും നല്‍കി വോട്ട് പിടിക്കാന്‍ ശ്രമം. അരുവിക്കരയില്‍ ബിജു രമേശ് പിടിക്കപ്പെട്ടു. കാറിന് പിന്നില്‍ ബൈക്കിലാണ് പണവുമായി എത്തിയത്. കേരളത്തില്‍ നിന്നാവും സിപിഐഎമ്മിന് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുകയെന്നും എം വി ഗോവിന്ദന്‍ കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ച് പറഞ്ഞു.

കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. തിരുവനന്തപുരത്ത് ശശി തരൂരും പന്ന്യന്‍ രവീന്ദ്രനും തമ്മിലാണ് മത്സരം. രാജീവ് ചന്ദ്രശേഖര്‍ ഭൂപടത്തിന് പുറത്താണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തില്‍ പിവി അന്‍വര്‍ ഉദ്ദേശിച്ചത് രാഷ്ട്രീയ ഡിഎന്‍എയാണ്. അല്ലാതെ ജൈവികമായ ഡിഎന്‍എ അല്ലെന്നും എം വി ഗോവിന്ദന്‍ ന്യായീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com