ജസ്‌ന കേസ്: തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ, തെളിവുകള്‍ ഹാജരാക്കണം

സീല്‍ ചെയ്ത കവറില്‍ തെളിവുകള്‍ ഹാജരാക്കാനാണ് നിര്‍ദേശം
ജസ്‌ന കേസ്: തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ, തെളിവുകള്‍ ഹാജരാക്കണം

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേണഷണത്തിന് തയ്യാറാണെന്ന് സിബിഐ. ജസ്‌നയുടെ പിതാവ് തന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി എഴുതി നല്‍കണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെയാണ് സീല്‍ ചെയ്ത കവറില്‍ തെളിവുകള്‍ ഹാജരാക്കാൻ നിര്‍ദേശം നൽകിയത്. മെയ് അഞ്ചിനകം ഇത് നല്‍കണം. മെയ് അഞ്ചിനാണ് തിരുവനന്തപുരം സിജെഎം കോടതി വിധി പറയുക.

കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ നീക്കത്തിനെതിരെയായിരുന്നു ജസ്‌നയുടെ പിതാവ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്. ജസ്ന മരിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ക്ലോഷര്‍ റിപ്പോര്‍ട്ടും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് അന്വേഷണം അവസാനിപ്പിക്കണമെന്നായിരുന്നു സിബിഐയുടെ വാദം.

ജസ്നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു പിതാവ് ജെയിംസിന്റെ ഹര്‍ജിയിലെ പരാതി. ജസ്നയെ കാണാതായ സ്ഥലത്തോ, ജസ്നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നും വാദമുണ്ടായിരുന്നു. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും പിതാവ് ജെയിംസ് ജോസഫ് കോടതിയില്‍ പറഞ്ഞിരുന്നു. വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ല. അജ്ഞാത സുഹൃത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിലവില്‍ കൈമാറില്ലെന്നും തങ്ങള്‍ എത്തപ്പെട്ട കാര്യങ്ങളിലേക്ക് സിബിഐ എത്തിയാല്‍ തെളിവുകള്‍ കൈമാറുന്ന കാര്യം ആലോചിക്കാമെന്നും പിതാവ് പറഞ്ഞിരുന്നു.

ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജെസ്നയെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com