'കേന്ദ്രം കേരളത്തെ ശത്രുരാജ്യമായി കാണുന്നു, വീര്‍പ്പുമുട്ടിക്കുന്നു'; എം വി ഗോവിന്ദന്‍

'മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചാലുള്ള നേട്ടം കോണ്‍ഗ്രസിനാണ്. അശ്ലീലം പറഞ്ഞ് കോണ്‍ഗ്രസ് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നു'
'കേന്ദ്രം കേരളത്തെ ശത്രുരാജ്യമായി കാണുന്നു, വീര്‍പ്പുമുട്ടിക്കുന്നു'; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കേന്ദ്രം നടപ്പിലാക്കുന്നത് ഫാസിസ്റ്റ് അജണ്ടയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ തിരഞ്ഞെടുപ്പില്‍ സംഘപരിവാറിനെ താഴെ ഇറക്കിയില്ലെങ്കില്‍ ഇന്ത്യയിലെ അവസാനത്തെ തിരഞ്ഞെടുപ്പ് ആകും ഇത്. പത്ത് വര്‍ഷം ഇന്ത്യയില്‍ എന്തൊക്കെ സംഭവിച്ചു? രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ത്തത് ബിജെപിയാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

മതനിരപേക്ഷതയ്ക്ക് വേണ്ടി സ്വന്തം ജീവന്‍ കൊടുത്ത രക്തസാക്ഷിയാണ് മഹാത്മ ഗാന്ധി. ഒരു മതരാഷ്ട്രമായി ഇന്ത്യയെ മാറ്റിക്കൂടാ എന്ന് മഹാത്മാഗാന്ധി വിശ്വസിച്ചതുകൊണ്ടാണ് അദ്ദേഹത്തെ കൊന്നത്. മതരാഷ്ട്രമാക്കി മാറ്റണോ മതനിരപേക്ഷത വേണോ എന്ന് വോട്ടര്‍മാര്‍ക്ക് തീരുമാനിക്കാം. ഇടതുപക്ഷം എപ്പോഴും വിമര്‍ശിക്കുന്നത് മോദി സര്‍ക്കാരിനെയാണ്. ഇടതുപക്ഷം കേന്ദ്രത്തെ വിമര്‍ശിക്കുന്നില്ലെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ കേന്ദ്രം ശത്രുരാജ്യമായി കാണുന്നു. സംസ്ഥാനത്തിന് കിട്ടേണ്ട തുക കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവെക്കുന്നു. പെന്‍ഷന് അനുവദിച്ച തുക കേന്ദ്രം മുടക്കുന്നു. അതറിഞ്ഞിട്ടും മനോരമയും മാതൃഭൂമിയും മറിയക്കുട്ടിയുമായി നടക്കുന്നു. കേന്ദ്രം പണം തരാതെ സംസ്ഥാനത്തെ വീര്‍പ്പുമുട്ടിക്കുകയാണ്.

ലൈഫ് പദ്ധതിയില്‍ അഞ്ച് ലക്ഷം പേര്‍ക്ക് വീടായി. ഇന്ത്യയില്‍ ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. കൊവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്ത സംസ്ഥാനമാണ് കേരളമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്‌ക്കെതിരായ പ്രചരണത്തിന് പിന്നില്‍ വി ഡി സതീശനും ഷാഫി പറമ്പിലുമാണെന്നും അദ്ദേഹം ആരോപിച്ചു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചാലുള്ള നേട്ടം കോണ്‍ഗ്രസിനാണ്. അശ്ലീലം പറഞ്ഞ് കോണ്‍ഗ്രസ് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നു. വടകരയില്‍ കെ കെ ശൈലജ വിജയിക്കുമെന്ന് ഉറപ്പാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com