തൃശൂര്‍ പൂരം: തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മദ്യനിരോധനം, പുതിയ ഉത്തരവിറങ്ങി

ജില്ലാ കലക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി
തൃശൂര്‍ പൂരം: തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മദ്യനിരോധനം, പുതിയ ഉത്തരവിറങ്ങി

തൃശൂര്‍: പൂരത്തോടനുബന്ധിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ മദ്യനിരോധനം സംബന്ധിച്ച് പുതിയ ഉത്തരവിറങ്ങി. ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ട് മുതല്‍ 20ന് രാവിലെ 10 വരെയാണ് നിരോധനം. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പ്പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവയും പൂര്‍ണമായും അടച്ചിടണമെന്നാണ് ഉത്തരവ്. ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

നേരത്തെ തൃശൂര്‍ താലൂക്ക് പരിധിയില്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധന ഉത്തരവാണ് തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ എന്നാക്കി ഭേദഗതി ചെയ്തത്. 36 മണിക്കൂര്‍ എന്ന പരിധിയില്‍ ഇളവ് വരുത്തുകയും ചെയ്തു. വ്യാജമദ്യ നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കുമുള്ള സാധ്യത മുന്നില്‍ കണ്ട് ഇത് കര്‍ശനമായി തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും പൊലീസ്, എക്‌സൈസ് വകുപ്പ് അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് സുരക്ഷയും ക്രമസമാധാന പരിപാലനവും ഉറപ്പാക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പ്രത്യേക ഉത്തരവിറക്കി. പൂരത്തിന്റെ ഭാരവാഹികള്‍, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാര്‍, പാപ്പാന്മാര്‍, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായാണ് ക്രിമിനല്‍ നടപടി നിയമം 144-ാം വകുപ്പ് അനുസരിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.

ഏപ്രില്‍ 19, 20 തീയതികളില്‍ നടക്കുന്ന ഘടക പൂരങ്ങള്‍ നിശ്ചിത സമയത്തുതന്നെ ആരംഭിച്ച് നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കണമെന്ന് നിര്‍ദേശത്തിലുണ്ട്. ആനകളെ എഴുന്നള്ളിക്കല്‍, വെടിക്കെട്ട് നടത്തല്‍ എന്നിവ സംബന്ധിച്ച് സുപ്രീംകോടതി/ ഹൈക്കോടതി, അതത് സമയത്തെ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണം. പൂരം നടക്കുന്ന ഏപ്രില്‍ 17, 18, 19, 20 തീയതികളില്‍ ഹെലികോപ്റ്റര്‍, ഹെലികാം എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ ആനകളുടെയും മറ്റും കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, മറ്റുപകരണങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചു.

എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ പരിശോധിച്ച് ഭീഷണി ഉയര്‍ത്തുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം. അപകടകരമായി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ വെടിക്കെട്ട് കാണുന്നതിന് ആളുകളെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com