വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെയുള്ള സൈബർ ആക്രമണം ഉണ്ടാകാൻ പാടില്ലാത്തത്; കെ കെ രമ എംഎൽഎ

കെ കെ ശൈലജ നുണ പ്രചരണം അവസാനിപ്പിക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു
വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെയുള്ള സൈബർ ആക്രമണം ഉണ്ടാകാൻ പാടില്ലാത്തത്; കെ കെ രമ എംഎൽഎ

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെയുള്ള സൈബർ ആക്രമണം ഉണ്ടാകാൻ പാടില്ലാത്തതെന്ന് വടകര എംഎൽഎ കെ കെ രമ. മുഖമില്ലാത്ത ആളുകൾ വഴി ലൈംഗിക ചുവയോടെ ഉള്ള അധിക്ഷേപങ്ങൾ ആദ്യത്തെ അനുഭവം അല്ലെന്നും കെ കെ രമ ചൂണ്ടിക്കാണിച്ചു. പലപ്പോഴായി സൈബർ സെല്ലിന് പരാതി നൽകിയ വിഷയമാണെന്നും പരാതിയിൽ വസ്തുതാപരമായ അന്വേഷണം നടന്നിട്ടില്ലെന്നും കെ കെ രമ ചൂണ്ടിക്കാണിച്ചു. പരാതികൾ കെട്ടിക്കിടക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഇങ്ങനെ പറയേണ്ടി വന്നതിനു കാരണം പൊലീസ് ആണെന്നും കെ കെ രമ കുറ്റപ്പെടുത്തി.

വ്യാജപ്രചരണം നടപടി എടുക്കുന്നതിൽ പാർട്ടി നോക്കേണ്ടതില്ലെന്നും ആരെയും സംരക്ഷിക്കില്ലെന്നും വടകര എംഎൽഎ വ്യക്തമാക്കി. പൊലീസിന് എന്താണ് നടപടിയെടുക്കാൻ മടിയെന്നും കെ കെ രമ ചോദിച്ചു. പി ജയരാജൻ്റെ അശ്ലീലം കലർന്ന എഫ് ബി പോസ്റ്റ് ചൂണ്ടിക്കാണിച്ച് നേതാക്കളുടെ ഭാഗത്ത് നിന്ന് മോശം പരാമർശങ്ങൾ ഉണ്ടാകുന്നുവെന്നും കെ കെ രമ കുറ്റപ്പെടുത്തി. പി ജയരാജൻ്റെ 'വെണ്ണപ്പാളി' പരാമർശത്തിനെതിരെ പൊലീസിനും തെരെഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും കെ കെ രമ അറിയിച്ചു. ലൈംഗിക വീഡിയോ ഇട്ടവർക്ക് എതിരെ എഫ്ഐആർ ഇടട്ടെയെന്നും കുടുംബ ഗ്രൂപ്പിൽ ഇട്ടവരെ കണ്ടെത്താൻ എന്താണ് തടസ്സമെന്നും കെ കെ രമ ചോദിച്ചു. നിലവിലെ എഫ്ഐആർ മറ്റെന്തൊക്കെയോ ആസൂത്രണത്തിൻ്റെ ഭാഗമാണ്. ചർച്ച വഴി തിരിച്ച് വിടാനാണ് ശ്രമം. കെ കെ ശൈലജയുടെ വാർത്താ സമ്മേളനത്തിൽ കണ്ടത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്നും കെ കെ രമ ചൂണ്ടിക്കാണിച്ചു.

സിപിഐഎം ജില്ലാ സെക്രട്ടറി 20 ദിവസം മുമ്പ് അധിക്ഷേപം നടക്കുന്നുവെന്ന് പറഞ്ഞതാണ്. എന്നിട്ടും പൊലീസ് നടപടിയെടുത്തില്ല. ആരുടെ ഭാഗത്ത് നിന്നായാലും നടപടി ഉണ്ടാകണം. ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിലാണ് സൈബർ ആക്രമണം എന്ന പരാമർശം അസംബന്ധമാണെന്ന് ചൂണ്ടിക്കാണിച്ച കെ കെ രമ ഏതെങ്കിലും നേതാക്കളുടെ ഭാഗത്ത് നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും ചോദിച്ചു. ഷാഫി പറമ്പിൽ അല്ല സൈബർ ആക്രമണത്തിന് പിന്നിൽ. സൈബർ ആക്രമണം ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണ്. കെ കെ ശൈലജ നുണ പ്രചരണം അവസാനിപ്പിക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.

ബോംബ് രാഷ്ടീയവും കൊലപാതക രാഷ്ട്രീയവും മണ്ഡലത്തിൽ സജീവ ചർച്ചയാണ്. അഴിമതി ചർച്ച ചെയ്യുമ്പോൾ വ്യക്തിപരമായ ആരോപണം എന്ന് പറയുന്നതിൽ കാര്യമില്ല. എൽഡിഎഫ് സ്ഥാനാർഥി കൊലയാളികളെ അനുകൂലിച്ച് സംസാരിച്ചത് ചർച്ചയാണ്. അത് വ്യക്ത്യാധിക്ഷേഷം അല്ലെന്നും ചർച്ചകൾ വഴി തിരിച്ചു വിടാനാണ് ശ്രമമെന്നും കെ കെ രമ ആരോപിച്ചു. കെ കെ ശൈലജ്ക്ക് പോലും മാധ്യമങ്ങൾക്ക് മുന്നിൽ പരിതപിക്കേണ്ടി വരുന്നു. ടീച്ചർ പരോക്ഷമായി പിണറായിക്ക് എതിരെയാണ് പറഞ്ഞതെന്നും കെ കെ രമ ചൂണ്ടിക്കാണിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com