തിരുവനന്തപുരം: അതിരാത്ര ധ്വജ പ്രയാണ ഘോഷയാത്ര ആരംഭിച്ചു. രാവിലെ 9.30 ശ്രീപത്മനാഭ ക്ഷേത്രത്തിൽ പൂജിച്ച ധ്വജം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയാണ് പുരോഗമിക്കുന്നത്. ക്ഷേത്രത്തിൻറെ കിഴക്കേ നടയിൽ നിന്നാരംഭിച്ച ധ്വജ ഘോഷയാത്രയിൽ വഹിക്കുന്ന ധ്വജം ക്ഷേത്രത്തിലെ പൂജാദികൾക്കു ശേഷം കവടിയാർ കൊട്ടാരത്തിലെ ആദിത്യവർമ ഏറ്റുവാങ്ങി. തുടർന്ന് അതിരാത്ര സംഘാടകർക്ക് കൈമാറി.
ചടങ്ങിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം അസിസ്റ്റൻറ് മാനേജറും അതിരാത്ര ധ്വജ പ്രയാണ സമിതി രക്ഷാധികാരി ബബിലു ശങ്കർ ജനറൽ കൺവീനർ വി പി അഭിജിത്ത്, സമിതി അംഗങ്ങളായ അനീഷ് വാസുദേവൻ പോറ്റി, , വിഷ്ണു മോഹൻ, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ ,ഗിരീഷ് ഗോപി തുടങ്ങി വിവിധ ഹൈന്ദവ നേതാക്കളും ശ്രീപത്മനാഭസ്വാമി ക്ഷേത്ര നാരായണീയ സമിതി അംഗങ്ങളും മറ്റു ഭക്തജനങ്ങളും പങ്കെടുത്തു.
നിരവധി പുണ്യക്ഷേത്രങ്ങൾ സന്ദർശിച്ചാണ് ഘോഷയാത്ര യാഗഭൂമിയായ കോന്നി ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ രാത്രിയോടുകൂടി എത്തിച്ചേരുന്നത്. ധ്വജ പ്രതിഷ്ഠ ചടങ്ങുകൾ യോഗ ക്ഷേമ സഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടത്തിരിപ്പാട് നിർവ്വഹിക്കും.
20ന് നടക്കുന്ന അതിരാത്ര ദീപ പ്രജ്വലനം ബഹു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിക്കും. ആറ്റുകാൽ ദേവി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, കരിക്കകം ശ്രിചാമുണ്ടീ ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം വെട്ടിക്കവല മഹാദേവർ ക്ഷേത്രം, പട്ടാഴി ദേവീ ക്ഷേത്രം, കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രം, പത്തനാപുരം കവലയിൽ ഭഗവതി ക്ഷേത്രം, കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രം, കൂടൽ ശ്രീദേവി ക്ഷേത്രം, കോന്നി മഠത്തിൽകാവ് ഭഗവതി ക്ഷേത്രം, കോന്നി മുരിങ്ങമംഗലം ശ്രീമഹാദേവർ ക്ഷേത്രം, കോന്നി ചിറക്കൽ ധർമശാസ്താ ക്ഷേത്രം തുടങ്ങിയ പുണ്യ സ്ഥാനങ്ങൾ സന്ദർശിച്ച് യാഗഭൂമിയിൽ എത്തിച്ചേരും.