'മോദിക്ക് അധികാരക്കൊതി മാത്രം'; രാഹുല്‍ ഗാന്ധി

'ഇലക്ട്രല്‍ ബോണ്ട് തീവെട്ടികൊള്ള'
'മോദിക്ക് അധികാരക്കൊതി മാത്രം'; രാഹുല്‍ ഗാന്ധി

കോഴിക്കോട്: വയനാട്ടിലേക്ക് വരുന്നത് സ്വന്തം വീട്ടിലേക്ക് വരുന്നത് പോലെയാണെന്ന് രാഹുല്‍ഗാന്ധി. കോഴിക്കോട് നടന്ന യുഡിഎഫ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കേരളം നല്ല പാഠങ്ങള്‍ എന്നെ പഠിപ്പിച്ചു. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ആശയപരമായി വ്യത്യാസം ഉണ്ട്. ഞാന്‍ യുഡിഎഫിന് ഒപ്പം നില്‍ക്കും. കേരളത്തിന്റെ ശബ്ദം കരുത്തുറ്റതാണ്. സംഘപരിവാര്‍ വെറുപ്പിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച് കേരളത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു.

റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുറഹിമിനായി മലയാളികള്‍ 34 കോടി സമാഹരിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ടവന്റെ മതം മലയാളി പരിശോധിച്ചില്ല. മോദിക്കും ആര്‍എസ്എസിനും കേരളത്തിന്റെ മറുപടി ഇതാണ്. ഭാഷാ വൈവിധ്യവും സാംസ്‌കാരിക വൈവിധ്യങ്ങളുമാണ് രാജ്യത്തിന്റെ കരുത്ത്. ഇതിന്റെ സൗന്ദര്യം മനസിലാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. മോദിക്ക് അധികാര കൊതി മാത്രമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തന്റെ പാര്‍ലമെന്റ് സ്ഥാനം വളഞ്ഞ വഴിയിലുടെ ബിജെപി ഇല്ലാതാക്കി. സുപ്രിംകോടതിയാണ് അംഗത്വം പുനസ്ഥാപിച്ചത്. തന്റെ പോരാട്ടം ആശയപരമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നില്ല. രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലില്‍ കഴിയുന്നു. തനിക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മോദിയെ വല്ലപ്പോഴും വിമര്‍ശിക്കണം. മതത്തിന്റെ പേരില്‍ പൗരത്വം നിശ്ചയിക്കില്ല. പൗരത്വത്തിന്റെ അടിസ്ഥാനം മതമായിരിക്കില്ല.

ഇലക്ട്രല്‍ ബോണ്ട് ജനാധിപത്യത്തെ സുതാര്യവത്ക്കരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി കരുതുന്നത്. എന്നാല്‍, സുപ്രീം കോടതി ഇത് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി. ബിജെപിക്ക് ബോണ്ട് നല്‍കിയതിന് പിന്നാലെ മേഘക്ക് അടിസ്ഥാന മേഘലയിലെ വികസനത്തിന് വലിയ കരാറുകള്‍ ലഭിച്ചു. ഇലക്ട്രല്‍ ബോണ്ട് തീവെട്ടികൊള്ളയാണ്. രാഷ്ട്രീയ ശുദ്ധീകരണത്തിനുള്ള ആയുധമല്ല അത്. ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ എത്തിയാല്‍ വനിതകളെ ശാക്തീകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

അധികാരത്തിലെത്തിയാൽ സാധാരണക്കാരന്റെയും കര്‍ഷകന്റെയും കടം എഴുതി തള്ളുമെന്നും രാഹുൽ പ്രഖ്യാപിച്ചു. നരേന്ദ്രമോദി എഴുതി തള്ളുന്നത് കോടീശ്വരന്മാരുടെ കടമാണ്. വനിതകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചിരുന്നു. കരസേനയുടെ വെസ്റ്റ് ഹില്‍ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്റര്‍ ഇറങ്ങേണ്ടത്. ഹെലികോപ്റ്റര്‍ ഇറക്കാന്‍ നേരത്തെ അനുമതി വാങ്ങാതിരുന്നതാണ് അനുമതി നിഷേധിക്കപ്പെടാന്‍ കാരണം. കോണ്‍ഗ്രസ് നേതാക്കള്‍ കരസേന അധികൃതരോട് സംസാരിച്ചതിനെ തുടര്‍ന്നായിരുന്നു അനുമതി നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com