മണ്ഡലത്തില്‍ എംപിയുടെ സ്ഥിരം പ്രതിനിധിയെ നിയമിക്കണം; രാഹുല്‍ ഗാന്ധിക്ക് മാനന്തവാടി രൂപതയുടെ കത്ത്

മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച്ച നടത്തി.
മണ്ഡലത്തില്‍ എംപിയുടെ സ്ഥിരം പ്രതിനിധിയെ നിയമിക്കണം; രാഹുല്‍ ഗാന്ധിക്ക് മാനന്തവാടി രൂപതയുടെ കത്ത്

കല്‍പ്പറ്റ: യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി എംപിക്ക് വയനാടിന്റെ ആവശ്യങ്ങള്‍ അടങ്ങിയ കത്ത് കൈമാറി മാനന്തവാടി രൂപത. മണ്ഡലത്തില്‍ എംപിയുടെ സ്ഥിരം പ്രതിനിധിയെ നിയമിക്കണമെന്നും വയനാടിനായി പ്രത്യേക പ്രകടനപത്രിക ഇറക്കണം എന്നതടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള കത്താണ് കൈമാറിയത്. മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച്ച നടത്തി.

വികസനത്തിനായി കേന്ദ്ര ഫണ്ട് വേണം, വന്യ ജീവി ശല്യത്തിന് പരിഹാരം കാണണം, വന്യജീവി ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം, നശിപ്പിക്കപ്പെടുന്ന കൃഷിക്ക് നഷ്ടപരിഹാരം നല്‍കണം, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കണം, വയനാട്ടില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലവസരങ്ങളും വേണം, ആരോഗ്യ-ഗതാഗത രംഗത്ത് വികസനം വേണം, മെഡിക്കല്‍ കോളജ് വേണം, വയനാട്ടിലേക്ക് ബദല്‍ പാതകള്‍ നിര്‍മിക്കണം, ദേശീയപാത വികസനം വേഗത്തിലാക്കണം. രാത്രിയാത്രാ നിരോധനം പിന്‍വലിക്കണം, വയനാട് വഴി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണം, ഗ്രാമങ്ങളുടെ അടിസ്ഥാന വികസനം എന്നീ കാര്യങ്ങളാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മണ്ഡലത്തില്‍ രാഹുലിന്റെ പര്യടനം തുടരുകയാണ്. രണ്ടു ദിവസം കൊണ്ട് പന്ത്രണ്ട് റോഡ് ഷോകളാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. സമീപ മണ്ഡലങ്ങളിലും രാഹുല്‍ പ്രചാരണത്തിനിറങ്ങുന്നുണ്ട്. ബ്രിട്ടിഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത് ആര്‍എസ്എസുകാരുടെ കീഴില്‍ കോളനി വത്ക്കരിക്കാനല്ലെന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാടിനെ അവഗണിക്കുകയാണെന്നും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com