കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ വെച്ച് രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാൻ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെത്തിയ അതിജീവിതയെ പൊലീസ് അകത്തേക്ക് കടക്കാൻ അനുവദിക്കാതെ പുറത്ത് നിർത്തുകയായിരുന്നു. പൊതുജനങ്ങൾക്ക് മുന്നിൽ തന്നെ ഒരു കാഴ്ച്ച വസ്തുപോലെ പുറത്ത് നിർത്തുകയായിരുന്നെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യത്താൽ കേസ് അട്ടിമറിക്കാനാണ് പൊലീസും സർക്കാറും ശ്രമിക്കുന്നതെന്ന ആരോപണവും അതിജീവിച്ച ഉന്നയിച്ചു. 2023 ജൂലൈയിൽ അന്വേഷണ റിപ്പോർട്ടിന്റെ കോപ്പി ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷണർക്ക് നൽകിയ അപ്പീലിൽ ഇത് വരെയും മറുപടിയുണ്ടായില്ല. സിറ്റി കമ്മീഷണറുടെ നിർദേശപ്രകാരം വീണ്ടും വിവരാവകാശ കമ്മീഷണർക്ക് അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ റിപ്പോർട്ടിൻ്റെ രേഖകൾ നൽകിയാൽ റിപ്പോർട്ട് തയ്യാറാക്കിയ ഡോക്ടറുടെ ജീവന് ആപത്തുണ്ടാകുമെന്നാണ് മറുപടി നൽകിയത്. ഇത് ചോദിക്കാനാണ് താൻ സിറ്റി കമ്മീഷണർ ഓഫീസിലെത്തിയതെന്നും യാതൊരു കാരണവും കൂടാതെ പുറത്ത് നിർത്തുകയായിരുന്നുവെന്നും അതിജീവിത പറഞ്ഞു. ആരോഗ്യമന്ത്രിയുടെ വാക്കിൽ വിശ്വാസമില്ലാതെയായെന്നും രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകിയില്ലെങ്കിൽ കമ്മീഷണർ ഓഫീസ് പരിസരത്ത് സമരം തുടങ്ങുമെന്നും അതിജീവിത പറഞ്ഞു.
മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോൾ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റൻഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. നീതി വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അതിജീവിത കോടതിയെ സമീപിച്ചു. ചികിത്സയിൽ തുടർന്നിരുന്ന അതിജീവിതയെ ചീഫ് നഴ്‌സിങ് ഓഫീസര്‍, നഴ്‌സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ തുടങ്ങിയവർ ചേർന്ന് മൊഴി നൽകുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.
അതിജീവിതയെ പിന്തുണച്ച് മൊഴി നൽകിയ നഴ്‌സിംഗ് ഓഫീസറെ സ്ഥലം മാറ്റിയതടക്കമുള്ള സാഹചര്യവുമുണ്ടായിരുന്നു. പ്രതിഷേധത്തിനെയും തുടർന്നുള്ള ഹൈക്കോടതി ഇടപെടലിനെയും തുടർന്ന് പിന്നീട് നഴ്‌സിംഗ് ഓഫീസറായ അനിതയെ പിന്നീട് തിരിച്ചെടുത്തു. അതിനിടയിൽ അതിജീവിതയുടെ ആരോപണങ്ങൾ തള്ളി ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയുടെ വൈദ്യപരിശോധനാ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പീഡനം നടന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനയുടെ ആവശ്യമില്ലെന്നുമാണ് കെ വി പ്രീതയുടെ അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. എന്നാൽ ഈ റിപ്പോർട്ട് പിന്നീട് കൃത്രിമമാണെന്ന് കണ്ടെത്തി. ശേഷം ഡോക്ടർ കെ വി പ്രീതക്കെതിരെയും അന്വേഷണം നടന്നു. ഈ അന്വേഷണത്തിന്റെ റിപ്പോർട്ടിന്റെ കോപ്പി തേടിയാണ് അതിജീവിത വിവരാവകാശ കമ്മീഷനെ സമീപിച്ചത്.