സന്തോഷിൻ്റെ കടയിലെ ജീവനക്കാരിയായിരുന്നു പ്രവിയ; മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചത് പ്രകോപിപ്പിച്ചു
പാലക്കാട്: പട്ടാമ്പിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. പ്രവിയ മുൻപ് ജോലി ചെയ്തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയാണ് പ്രതിയായ സന്തോഷ്. പ്രവിയയും സന്തോഷും തമ്മിൽ അടുപ്പത്തിലായിരുന്നു. പിന്നീട് പ്രവിയയ്ക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതിൽ പ്രകോപിതനായാണ് സന്തോഷ് കൊലപാതകം നടത്തിയതെന്നാണ് വിവരം.
ആറു മാസം മുൻപാണ് സന്തോഷിന്റെ കടയിലെ ജോലി നിർത്തിയത്. അതിന് ശേഷം പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പറിന്റെ സഹായിയായി ജോലി ചെയ്തു. ആ സമയത്താണ് പ്രവിയയ്ക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുന്നത്. വിവാഹ ബന്ധം വേർപെടുത്തിയ പ്രവിതയ്ക്ക് 12 വയസുള്ള ഒരു കുട്ടിയുമുണ്ട്. സന്തോഷും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പ്രവിതയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയതായാണ് വിവരം.
തൃത്താല ആലൂർ സ്വദേശിയാണ് പ്രവിയയെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ സന്തോഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. കൊടുമുണ്ട തീരദേശ റോഡിൽ വെച്ച് പ്രവിയയെ കുത്തികൊലപ്പെടുത്തിയ ശേഷം തീകൊളുത്തി മൃതദ്ദേഹം നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിയുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി തീ കെടുത്തിയ ശേഷം പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിൻ്റെ അരികിൽ നിന്ന് കത്തിയും കവറും കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃത്താല പട്ടിത്തറ സ്വദേശിനി പ്രവിയയാണ് മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് സുഹൃത്തായ ആലൂർ സ്വദേശി സന്തോഷിനെ ആത്മഹത്യാ ശ്രമം നടത്തിയ നിലയിൽ കണ്ടെത്തിയത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സന്തോഷിന്റെ മരണം. ഇരുവരും ഏറെ നാളായി സുഹൃത്തുകളായിരുന്നുവെന്നും ആക്രമണത്തിൻ്റെ കാരണം പരിശോധിക്കുകയാണന്നും പട്ടാമ്പി പൊലീസ് അറിയിച്ചിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)