തൃശ്ശൂർ: തൃശ്ശൂർ ഇനി പൂരാവേശത്തിലേക്ക്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രത്തിലും എട്ട് ഘടകക്ഷി ക്ഷേത്രങ്ങളിലും തൃശ്ശൂർ പൂരം കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് കൊടിയേറിയത്. ക്ഷേത്രം തന്ത്രി മേൾശാന്തി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പൂജകൾക്ക് ശേഷമാണ് കൊടിയേറ്റ് നടന്നത്. ദേശക്കാർ ചേർന്നാണ് പൂരം കൊടിയേറ്റ് നടത്തിയത്.
11.20നും 12.15നും ഇടയിലാണ് പാറമേക്കാവിൽ കൊടിയേറ്റിയത്. ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളിയ ഭഗവതിയെ സാക്ഷിനിർത്തി ദേശക്കാർ ചേർന്നാണ് പാറമേക്കാവിൽ കൊടിയേറ്റ് നടത്തിയത്. വിവിധ ക്ഷേത്രങ്ങളിലെ കൊടിയേറ്റിന് ശേഷം പാറമേക്കാവ് ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാൽ, നായ്ക്കനാല്‍, നടുവിലാൽ എന്നിവിടങ്ങളിലും കൊടിയുയർത്തി. എട്ട് ഘടക പൂരങ്ങൾ നടത്തുന്ന ക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു.
ഏപ്രിൽ 19നാണ് പൂരം. 17ന് രാത്രിയായിരിക്കും സാംപിൾ വെടിക്കെട്ട് നടക്കുക.
പൂരം സമയക്രമം ഇങ്ങനെ:
ഏപ്രിൽ 17 : സാംപിൾ വെടിക്കെട്ട്
ഏപ്രിൽ 18 : തെക്കേനട തുറക്കൽ
ഏപ്രിൽ 19 : ചെറുപൂരങ്ങൾ (രാവിലെ 6 മണി മുതല്‍)
മഠത്തിൽ വരവ് (രാവിലെ 11മണിക്ക് )
ഇലഞ്ഞിത്തറ മേളം (ഉച്ചയ്ക്ക് 2 മണിക്ക്)
കുടമാറ്റം (വൈകീട്ട് 4 മണിക്ക്)
ഏപ്രിൽ 20 : വെടിക്കെട്ട് (പുലർച്ചെ 3 മണിക്ക്)
പകൽപൂരം (രാവിലെ 8 മണിക്ക്)
ഉപചാരം ചൊല്ലിപ്പിരിയൽ (ഉച്ചയ്ക്കു 12 മണിക്ക്)