തൃശ്ശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുമോ?; ഈ മാസം 17ന് അറിയാം
കൊച്ചി: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിർദേദശം. ഈ മാസം പതിനാറാം തീയതി റിപ്പോർട്ട് സമർപ്പിക്കാനാണ് വനം വകുപ്പിന് നിർദ്ദേശം നൽകിയിരിക്കുന്നത്. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് നിർദേശിച്ച കോടതി ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കണോ എന്ന കാര്യത്തിൽ ഈ 17ന് കോടതി തീരുമാനം എടുക്കും.
തൃശൂർ പൂരത്തിന് ഇന്നാണ് കൊടിയേറുക. പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30നും 11.45 നും ഇടയ്ക്ക് കൊടിയേറും. പാറമേക്കാവിൽ ഉച്ചയ്ക്ക് 12നും 12.15നും ഇടയ്ക്കാണ് കൊടിയേറ്റം. എട്ട് ഘടകക്ഷേത്രങ്ങളിൽ രാവിലെ മുതൽ രാത്രിവരെ പലസമയങ്ങളിലായി പൂരക്കൊടികൾ ഉയരും. കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂർ, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുക. ഏപ്രിൽ 19നാണ് തൃശൂർ പൂരം. സാമ്പിൾ വെടിക്കെട്ട് 17ന് വൈകിട്ട് ഏഴിന് നടക്കും.