തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുത്; ഡിവിഷൻ ബെഞ്ചിലും ഇഡിക്ക് തിരിച്ചടി

തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുത്; ഡിവിഷൻ ബെഞ്ചിലും ഇഡിക്ക് തിരിച്ചടി

കിഫ്ബിയിലെ ഫെമ നിയമലംഘന കേസിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലക്കിയിരുന്നു

കൊച്ചി: മസാല ബോണ്ടിലെ ഫെമ നിയമ ലംഘനത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മരവിപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത ഇഡിക്ക് ഡിവിഷൻ ബെഞ്ചിൽ തിരിച്ചടി. തിരഞ്ഞെടുപ്പ് ഏപ്രില്‍ 26ന് അവസാനിക്കുമല്ലോ എന്ന് ചൂണ്ടിക്കാണിച്ച ഡിവിഷൻ ബെഞ്ച് അതിന് ശേഷം ചോദ്യം ചെയ്യാൻ ആവശ്യത്തിന് സമയമുണ്ടല്ലോ എന്ന് ഇ ഡിയോട് ചോദിച്ചു. ഇഡിയുടെ അപ്പീൽ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

തോമസ് ഐസക്ക് ഹാജരായാൽ അന്വേഷണം പൂർത്തിയാക്കാമെന്നായിരുന്നു കോടതിയിൽ ഇഡിയുടെ വാദം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ഐസക്കിന് നോട്ടീസ് നൽകിയെന്നായിരുന്നു ഇഡിയുടെ വാദം. സ്ഥാനാര്‍ത്ഥിയെന്ന കാരണത്താല്‍ അന്വേഷണം തടസപ്പെടുത്തരുതെന്നും ഇഡി വാദിച്ചു. ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

കിഫ്ബിയിലെ ഫെമ നിയമലംഘന കേസിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലക്കിയിരുന്നു. ചോദ്യം ചെയ്യണമെങ്കിൽ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നായിരുന്നു സിംഗിൾ ബെഞ്ചിൻ്റെ നിലപാട്. തോമസ് ഐസക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു ഇ ഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com