യാത്രയ്ക്കിടയിൽ ലഘുഭക്ഷണം ആയാലോ? ബസുകളിൽ സൗകര്യമൊരുക്കാൻ കെഎസ്ആർടിസി

ഈ മേഖലയിൽ പരിചയമുള്ളവർക്കേ കരാർ നൽകാവൂവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശിച്ചു
യാത്രയ്ക്കിടയിൽ  ലഘുഭക്ഷണം ആയാലോ? ബസുകളിൽ സൗകര്യമൊരുക്കാൻ  കെഎസ്ആർടിസി

തിരുവനന്തപുരം: യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസുകളിൽ ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുന്നു. സൂപ്പർ ഫാസ്റ്റ് മുതലുള്ള കെഎസ്ആർടിസി ബസുകളിലാണ് ഈ സൗകര്യമൊരുങ്ങുന്നത്. പണം ഡിജിറ്റലായും നൽകാം. ഇവയുടെ മാലിന്യം കരാർ എടുക്കുന്ന ഏജൻസികൾ സംഭരിക്കും. മുഖ്യ ഡിപ്പോകളിലെ കാന്റീൻ നടത്തിപ്പ് പ്രധാന ഹോട്ടൽ ഗ്രൂപ്പുകൾക്ക് 5 വർഷത്തേക്കു നൽകാനും തീരുമാനമായി. ഈ മേഖലയിൽ പരിചയമുള്ളവർക്കേ കരാർ നൽകാവൂവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശിച്ചു. കെഎസ്ആർടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയർ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാർ നിർമിക്കണമെന്നും നിർദേശമുണ്ട്.

കെഎസ്ആര്‍ടിസിയുടെ സേവനങ്ങൾ ജനോപകാരപ്രദമായ രീതിയിൽ മെച്ചപ്പെടുത്തുന്നതിന് അതിവേഗ നടപടികളുമായാണ് കെഎസ്ആർടിസി മാനേജ്മെൻ്റ് മുന്നോട്ട് പോകുന്നത്. കെഎസ്ആര്‍ടിസി യാത്രക്കാരാണ് യജമാനന്‍മാർ എന്നുള്ള പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. മാന്യവും സുരക്ഷിതവുമായ യാത്രാവസരങ്ങള്‍ യാത്രക്കാര്‍ക്ക് സൃഷ്ടിക്കേണ്ടതും കെഎസ്ആര്‍ടിസിയുടെ കടമയാണെന്ന് ജീവനക്കാരെ ഓർമ്മിപ്പിക്കുന്നുണ്ട്. മുഴുവന്‍ യാത്രക്കാരോടും പ്രത്യേകിച്ച് സ്ത്രീകളോടും, കുട്ടികളോടും, വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം സ്വീകരിക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്. ഇതിനായുള്ള നിര്‍‍ദ്ദേശങ്ങള്‍ കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച് പത്ത് നിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

1. കോര്‍പ്പറേഷന്‍റെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന ടിക്കറ്റ് വരുമാനമാണ് ഏറ്റവും പ്രധാന വരുമാന സ്രോതസ്സ് എന്നതിനാല്‍ ഓരോ ചെറിയ തുകയും വളരെ പ്രധാനപ്പെട്ടതാണ്. വഴിയില്‍ നിന്നും കൈകാണിക്കുന്ന യാത്രക്കാരന്‍ അന്നദാതാവാണ് എന്ന പരിഗണന നല്‍കണം. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നും ബസ്സുകള്‍ എടുക്കുമ്പോഴും, ബസ് സ്റ്റേഷനില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്ന വേളകളിലും, സ്റ്റോപ്പുകളില്‍ നിന്നും ബസ്സെടുക്കുമ്പോഴും ബസ്സില്‍ കയറുവാന്‍ കൈ കാണിക്കുന്ന എല്ലാ യാത്രക്കാരേയും നിര്‍ബന്ധമായും കയറ്റിയിരിക്കണം. കെഎസ്ആര്‍ടിസി/ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് - സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള എല്ലാ സര്‍വീസുകളിലും സീറ്റ് ലഭ്യതയുണ്ടെങ്കില്‍ യാത്രാമദ്ധ്യേ യാത്രക്കാര്‍ കൈ കാണിക്കുന്ന ഏത് സ്ഥലത്തും ഏത് സമയത്തും അപകടരഹിതമായും ട്രാഫിക് നിയമങ്ങള്‍ പാലിച്ചും ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റി കൊണ്ടുപോകേണ്ടതാണ്.

2. രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്ന മാന്യയാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തി രാത്രി 10.00 മണി മുതല്‍ രാവിലെ 06.00 മണി വരെ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള സര്‍വീസുകള്‍ ടി ക്ലാസ്സിന്‍റെ സ്റ്റോപ്പ് പരിഗണിക്കാതെ ദീര്‍ഘദൂര യാത്രക്കാരെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തെ ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്തി സുരക്ഷിതമായി ഇറക്കേണ്ടതാണ്.

3. കൂടാതെ രാത്രി 08.00 മണി മുതല്‍ രാവിലെ 06.00 മണി വരെ സ്ത്രീകളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് മിന്നല്‍ ഒഴികെയുള്ള എല്ലാത്തരം ബസ്സുകളും സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ / ബസ് സ്റ്റോപ്പുകളില്‍ സുരക്ഷിതമായി നിര്‍ത്തി ഇറക്കേണ്ടതാണ്.

4. ബസ്സില്‍ കയറുവാനും ഇറങ്ങുവാനും ബുദ്ധിമുട്ടുന്നവര്‍, വയോജനങ്ങള്‍, ഭിന്നശേഷി ക്കാർ, കുട്ടികള്‍ എന്നിവരെ ബസ്സില്‍ കയറുവാനും ഇറങ്ങുവാനും കണ്ടക്ടര്‍മാര്‍ സഹായിക്കേണ്ടതാണ്.

5. വൃത്തിയും ശുചിത്വവും ഉള്ളതും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‌ലെറ്റുകളും ലഭ്യമായതുമായ ഹോട്ടലുകളില്‍ മാത്രമേ ബസ്സുകള്‍ നിര്‍ത്തുവാന്‍ പാടുള്ളൂ. ഇത്തരത്തില്‍ നിര്‍ത്തുന്ന സ്ഥലം, സമയം എന്നിവ അടങ്ങിയ ഷെഡ്യൂള്‍ യാത്രക്കാര്‍ കാണുന്ന വിധം പ്രദര്‍ശിപ്പിക്കേണ്ടതാണ്.

6. ടിക്കറ്റ് പരിശോധനാവേളയില്‍ കണ്ടക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകള്‍ (ഉദാ:- യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതിരിക്കുക, തുക വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കാതിരിക്കുക, മോശമായ പെരുമാറ്റം തുടങ്ങിയവ) ശ്രദ്ധയില്‍‍പ്പെട്ടാൽ ആ ജീവനക്കാരനെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നതാണ്.

7. ഡ്യൂട്ടിയ്ക്ക് എത്തുന്ന മുഴുവന്‍ ഡ്രൈവര്‍മാരേയും വനിതകള്‍ ഒഴികെയുള്ള കണ്ടക്ടര്‍മാരേയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് ടി ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ. ഡ്യൂട്ടിയ്ക്ക് എത്തുന്ന ജീവനക്കാര്‍ സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്ത് പരിശോധനയ്ക്ക് വിധേയമാകേണ്ടതും ഇരു ജീവനക്കാരുടേയും ബ്രീത്ത് അനലൈസര്‍ റീഡിംഗ് വേബില്ലില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഇത് ഡ്യൂട്ടിയിലുള്ള ഷെഡ്യൂള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ / സ്റ്റേഷന്‍മാസ്റ്റര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

8. ഒരേ റൂട്ടിലേയ്ക്ക് ഒന്നിന് പുറകെ ഒന്നായി കോണ്‍‍വോയ് അടിസ്ഥാനത്തില്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്. ഇത്തരം സാഹചര്യം തുടര്‍ച്ചയായി ഉണ്ടായാല്‍ ജീവനക്കാര്‍ വിവരം ബന്ധപ്പെട്ട മേലുദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. റോഡില്‍ പരമാവധി ഇടതുവശം ചേര്‍ത്ത്തന്നെ ബസ് ഒതുക്കി നിര്‍ത്തുന്നതിനും, റോഡിന്‍റെ ഇരുവശങ്ങളിലും സമാന്തരമായി പാര്‍ക്ക് ചെയ്ത് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

9. ബസ് ഓടിക്കുമ്പോള്‍ നിരത്തില്‍ ഒപ്പമുള്ള ചെറുവാഹനങ്ങളേയും കാല്‍നട യാത്രക്കാരേയും കരുതലോടെ കാണേണ്ടതും ഓരോ ജീവനും വിലപ്പെട്ടതാണെന്നുള്ള ചിന്ത ഓരോ നിമിഷവും നാം ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടതുമാണ്. അപകടത്തിന് ഉത്തരവാദിത്വം ഇല്ല എന്നതിനേക്കാള്‍ അപകടം ഒഴിവാക്കുവാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കുന്നതിനാണ് പ്രാധാന്യം നല്‍‍കേണ്ടത്.

10. ഓരോ ജീവനക്കാരും യാത്രക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പരാതികളില്‍ / ബുദ്ധിമുട്ടുകളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തേണ്ടതും പരിഹരിക്കാന്‍ നിയമാനുസൃതമായി സാദ്ധ്യമാകുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തുടര്‍ന്ന് എല്ലാ സംരക്ഷണവും കോര്‍പ്പറേഷന്‍ ഒരുക്കുന്നതാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com