'ജയിക്കില്ലെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് സുരേന്ദ്രന്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നത്'; ചെന്നിത്തല

പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ശ്രമിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'ജയിക്കില്ലെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് സുരേന്ദ്രന്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നത്'; ചെന്നിത്തല

പാലക്കാട്: കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 10 വര്‍ഷം മോദി വര്‍ഗീയത ആളിക്കത്തിച്ചു. ഇന്ത്യ മുന്നണി അധികാരത്തില്‍ വരും. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാനൂര്‍ സ്ഫോടനം എന്‍ഐഎ അന്വേഷിക്കണം എന്‍ഐഎ അന്വേഷിച്ചാല്‍ മാത്രമേ വസ്തുതകള്‍ പുറത്തുവരൂ. എതിരാളികളായ യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കാനുള്ള ശ്രമം ആണ് നടന്നത്. പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ശ്രമിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബോംബ് നിര്‍മ്മിക്കാനും ആളുകളെ ആക്രമിക്കാനും സിപിഐഎം ശ്രമിക്കുന്നു. തുടര്‍ഭരണം കൊണ്ട് സിപിഐഎമ്മിന് പൊലീസ് സംരക്ഷണം വര്‍ധിച്ചു. കാസര്‍കോട് സിപിഐഎം വിമതന്‍ മത്സരിക്കുന്നത് സിപിഐഎമ്മിലെ അഴിമതി ചൂണ്ടികാട്ടിയാണ്. 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന മോദിയുടെ ലക്ഷ്യത്തിന് സഹായി പിണറായി വിജയനാണ്. മോദിയെ പ്രതീപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ട് സിപിഐഎം ബിജെപിയെ സഹായിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജയിക്കില്ലെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് കെ സുരേന്ദ്രന്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നത്. പേര് മാറ്റിയത് കൊണ്ട് എന്താണ് പ്രയോജനം. ഇതില്‍ ഒന്നും ജനങ്ങള്‍ വീഴില്ല. എന്‍ഡിഎ കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ട്. സിഎഎ ഉള്‍പ്പെടെ എല്ലാം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പിന്‍വലിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തോമസ് ഐസക്കാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാരന്‍. അനാവശ്യ കടമെടുപ്പാണ് പ്രതിസന്ധി ഉണ്ടാക്കിയത്. അനാവശ്യ ധൂര്‍ത്തും അഴിമതിയുമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com